യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി സ്വർണം കവർന്ന മൂന്ന് പേർ പിടിയിൽ

 

ചാലക്കുടി: വാടകയ്ക്ക് വീട് എടുത്തുനൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ അതിരപ്പിള്ളിയിലെ റിസോർട്ടിലെത്തിച്ച് പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ കവരുകയും ചെയ്ത കേസിൽ മുഖ്യപ്രതിയടക്കം മൂന്ന് പേർ അറസ്റ്റിലായി. കൊടകര വാസുപുരം സ്വദേശി വെട്ടിക്കൽ റഷീദ് (44), പെരിന്തൽമണ്ണ സ്വദേശി ജലാലുദ്ദീൻ (23), വെറ്റിലപ്പാറ സ്വദേശി ജോബിൻ (36) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടിയത്. ഡിസംബർ 13-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

യുവതിക്ക് എംഡിഎംഎ (MDMA) കലർത്തിയ വെള്ളം നൽകി ബോധരഹിതയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് പരാതി. ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ സ്വർണമാലയും വളയും പ്രതികൾ കവർന്നു. മുഖ്യപ്രതിയായ റഷീദ് 2016-ൽ അയ്യന്തോളിലെ ഫ്ലാറ്റിൽ നടന്ന കൊലപാതക കേസിലെ പ്രതിയാണ്. ഇയാൾക്കെതിരെ തൃശ്ശൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കവർച്ച, വധശ്രമം, തട്ടിപ്പ് തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്. ജയിലിൽ കഴിയവേ മൊബൈൽ ഫോൺ ഉപയോഗിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്.

മറ്റ് പ്രതികളായ ജലാലുദ്ദീൻ മോഷണ, കഞ്ചാവ് കേസുകളിൽ പ്രതിയാണ്. ചാലക്കുടി ഡിവൈഎസ്പി വി.കെ. രാജു, അതിരപ്പിള്ളി എസ്എച്ച്ഒ മനേഷ് പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.