മയക്കുമരുന്ന് വാങ്ങാൻ പണം നൽകിയില്ല, 13 ബൈക്കുകൾ തീവെച്ച് നശിപ്പിച്ച് യുവാവ്

സംഭവത്തില്‍ പതിമൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചതായി പോലീസ് പറഞ്ഞു

 

മകനെ ജാമ്യത്തില്‍ വിടരുതെന്ന് മാതാവ് പോലീസിനോട് അഭ്യര്‍ഥിച്ചു

പുണെ: മയക്കുമരുന്ന് വാങ്ങാന്‍ പണം ചോദിച്ചപ്പോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് 13 മോട്ടോർ ബൈക്കുകൾ അഗ്നിക്കിരയാക്കി യുവാവ്. പിംബ്രി ചിന്‍ച്‌വാദ് റസ്ഡന്‍ഷ്യല്‍ കോളനിയില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. 27-കാരനായ സ്വപ്‌നില്‍ ശ്വശരണ്‍ പവാറാണ് അതിക്രമം കാട്ടിയത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. താമസക്കാര്‍ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പാര്‍ക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്കടുത്തെത്തി യുവാവ് പെട്രോൾ പോലെ എന്തോ ദ്രാവകം ഒഴിക്കുന്നതും തുടർന്ന് തീകൊളുത്തുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

സംഭവത്തില്‍ പതിമൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചതായി പോലീസ് പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയായപ്പോള്‍ വീട്ടിലെത്തിയ മകന്‍ തന്നോട് പണം ആവശ്യപ്പെട്ടതായി യുവാവിന്റെ മാതാവ് പറഞ്ഞു.

പണം നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ അമ്മയെ അടക്കം കെട്ടിടം മുഴുവന്‍ തീയിട്ട് നശിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. തുടർന്നാണ് താമസസ്ഥലത്തിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് തീയിട്ടത്. മകനെ ജാമ്യത്തില്‍ വിടരുതെന്ന് മാതാവ് പോലീസിനോട് അഭ്യര്‍ഥിച്ചു.