മയക്കുമരുന്ന് ഉപയോഗം തടയൽ ; സ്വകാര്യ മേഖലയുമായി ചേർന്ന് 'പോഡ' പദ്ധതിക്ക് തുടക്കം
തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗം തടയുന്നതിന് സംസ്ഥാന പോലിസ് സ്വകാര്യ മേഖലയുമായി സഹകരിച്ച് നടപ്പാക്കുന്ന 'പോഡ' (പ്രിവൻഷൻ ഓഫ് ഡ്രഗ് അബ്യൂസ്) പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. സിഐഐയുടെ 40 വയസ്സിന് താഴെയുള്ള അംഗങ്ങളടങ്ങുന്ന യങ് ഇന്ത്യൻസ് സംഘടനയുടെ സഹകരണത്തോടെയാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത്. യങ് ഇന്ത്യൻസിന്റെ ഭാഗമായ 21 കമ്പനികളിൽ നിന്നുള്ള ഏകദേശം 1,100 യുവതീയുവാക്കൾ പദ്ധതിയിൽ പങ്കാളികളാകുമെന്ന് സംസ്ഥാന പോലിസ് മേധാവി റവാഡ ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജോലി ആരംഭിക്കുന്ന ഘട്ടത്തിൽ മയക്കുമരുന്ന് ദുരുപയോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് നിർബന്ധിത പ്രതിജ്ഞ എഴുതി വാങ്ങുക, ജോലിസമയത്ത് മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയമാകാൻ ജീവനക്കാരുടെ സമ്മതം നേടുക, പരിശോധനയിൽ ലഹരി ഉപയോഗം കണ്ടെത്തിയാൽ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുക എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.
പദ്ധതിയിൽ പങ്കാളികളാകുന്നതോടെ, കോർപ്പറേറ്റ് നേതൃത്വത്തിലുള്ള മയക്കുമരുന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സ്വകാര്യമേഖല ഒരു മാതൃകയായി മാറുമെന്ന് പോലിസ് മേധാവി വ്യക്തമാക്കി. ഇതുവഴി സ്വകാര്യ ഐടി മേഖലയടക്കമുള്ള മറ്റു സ്ഥാപനങ്ങൾക്കും സമാന നടപടികൾ സ്വീകരിക്കാൻ പ്രചോദനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ അനുമതിയോടെ സർക്കാർ സ്ഥാപനങ്ങളിലും 'പോഡ' പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ പരിഗണിക്കുമെന്നും വ്യക്തമാക്കി. അതേസമയം, മയക്കുമരുന്ന് വ്യാപനത്തിനെതിരേ സംസ്ഥാനത്ത് നടപ്പാക്കിയ 'ഡി ഹണ്ട്' സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഈ വർഷം ഇതുവരെ 30,991 കേസുകൾ രജിസ്റ്റർ ചെയ്തതായി പോലിസ് മേധാവി അറിയിച്ചു. ഇതിൽ 349 കേസുകൾ വ്യവസായിക അളവിൽ ലഹരി വസ്തുക്കൾ പിടിച്ചെടുത്തതിനും, 957 കേസുകൾ ഇടത്തരം അളവുകളും, 7,718 കേസുകൾ ചെറിയ അളവുകളും പിടിച്ചെടുത്തതിനുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ എഡിജിപി എച്ച് വെങ്കിടേഷ്, ദക്ഷിണ മേഖലാ ഐജി ശ്യാംസുന്ദർ, ഡിഐജി അജിതാ ബീഗം തുടങ്ങിയ ഉന്നത പോലിസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.