ഭാര്യയെ ഫോണിലൂടെ ശല്യപ്പെടുത്തി ; കൊല്ലത്ത് യുവാവിനെ വിളിച്ചുവരുത്തി മർദ്ദിച്ചു കൊലപ്പെടുത്തി
കൊല്ലം: ചാത്തന്നൂരിൽ ഭാര്യയെ ഫോണിലൂടെ ശല്യപ്പെടുത്തിയതിലുള്ള വൈരാഗ്യം തീർക്കാൻ യുവാവിനെ വിളിച്ചുവരുത്തി മർദ്ദിച്ചു കൊലപ്പെടുത്തി. കൊട്ടിയം നടുവിലക്കര സ്വദേശി ദിലീപ് (42) ആണ് മരിച്ചത്. സംഭവത്തിൽ പ്രതികളായ കല്ലുവാതുക്കൽ സ്വദേശി വരുൺ (30), ഭാര്യ സോന എന്നിവരെ ചാത്തന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
വരുണിന്റെ ഭാര്യ സോനയ്ക്ക് ദിലീപ് നിരന്തരമായി ഫോണിൽ സന്ദേശങ്ങൾ അയച്ചിരുന്നതായി പറയപ്പെടുന്നു. ഇത് സംബന്ധിച്ച തർക്കം പരിഹരിക്കാനെന്ന വ്യാജേനയാണ് വരുൺ ദിലീപിനെ വിളിച്ചുവരുത്തിയത്. ഞായറാഴ്ച രാവിലെ ഉളിയനാടുള്ള സുഹൃത്തിന്റെ വാടകവീട്ടിൽ വെച്ചായിരുന്നു ക്രൂരമായ മർദ്ദനം നടന്നത്. ശരീരമാസകലം മർദ്ദനമേറ്റ് അവശനായ ദിലീപിനെ പ്രതികൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദിലീപിന്റെ ശരീരത്തിലെ പരിക്കുകൾ കണ്ട് സംശയം തോന്നിയ ഡോക്ടർമാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വരുണിനെയും സോനയെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം നടന്ന ഉളിയനാട്ടെ വീട് പോലീസ് സീൽ ചെയ്തു. വരുണിന്റെ സുഹൃത്ത് ബാലു വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലായിരുന്നു കൃത്യം നടന്നത്. തിങ്കളാഴ്ച പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.