പെരുമ്പാവൂരിൽ നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ
പെരുമ്പാവൂർ: നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിലായി. തണ്ടേക്കാട് താമസിക്കുന്ന മൂവാറ്റുപുഴ തട്ടുപറമ്പ് ചക്കുങ്ങൽ വീട്ടിൽ നൗഷാദിനെയാണ് (45) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ 10ന് കുറുപ്പംപടി സ്റ്റേഷൻ പരിധിയിലെ കർത്താവുംപടി, പുല്ലുവഴി ഭാഗങ്ങളിലാണ് മോഷണം നടന്നത്. കർത്താവുംപടിയിലെ വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കയറി. വീട്ടിൽ വിലപിടിപ്പുള്ള ഒന്നും ഉണ്ടായിരുന്നില്ല. സി.സി.ടി.വി ക്യാമറ മോഷ്ടിച്ചു. അന്നേ ദിവസം തന്നെ പുല്ലുവഴി ജയകേരളം സ്കൂളിന് സമീപമുള്ള വീട് പൊളിച്ച് അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവൻ തൂക്കം വരുന്ന മോതിരം കവർന്നു. രണ്ട് വീട്ടിലും ആളുണ്ടായില്ല. 11 മോഷണങ്ങൾ നടത്തിയതായി ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് സമ്മതിച്ചു. മൂവാറ്റുപുഴ സ്റ്റേഷൻ പരിധിയിൽ നിന്നും മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങി നടന്നായിരുന്നു കവർച്ചകൾ.
മൂവാറ്റുപുഴ, അങ്കമാലി, ആലുവ, ചെങ്ങമനാട്, നെടുമ്പാശ്ശേരി, എറണാകുളം സൗത്ത്, നോർത്ത് തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ പൂട്ടികിടക്കുന്ന ആളില്ലാത്ത വീടുകൾ പൊളിച്ച് അകത്ത് കയറി സ്വർണവും പണവും മോഷണം നടത്തിയിട്ടുണ്ട്. ഗോവയിൽ പോയി ആർഭാട ജീവിതം നയിക്കുന്നതിനും ചൂതുകളിക്കുമാണ് പണം ചെലവഴിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
കളവ് നടന്ന് അഞ്ചു ദിവസങ്ങൾക്കുള്ളിൽ പ്രതിയെ പിടികൂടാൻ അന്വേഷണ സംഘത്തിനായി. റൂറൽ ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച സംഘത്തിൽ ഇൻസ്പെക്ടർ സ്റ്റെപ്റ്റോ ജോൺ, സബ് ഇൻസ്പെക്ടർ ബി.എം. ചിത്തുജി, അസി. സബ് ഇൻസ്പെക്ടർ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.