ഓപ്പറേഷൻ തൂഫാൻ ; ഗുണ്ട നിധീഷിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദിൽ
ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി ഗുണ്ട നിധീഷിന്റെ വീട്ടിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത് കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദിൽ.പിടിച്ചെടുത്ത ആംബർഗ്രിസ് വനംവകുപ്പിന് കൈമാറിയ പൊലീസ് പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. കായംകുളം സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ നിധീഷ് വാടകയ്ക്ക് താമസിക്കുന്ന ഹരിപ്പാട് ഇരട്ടകുളങ്ങരയിലെ വീട്ടിൽ നിന്നാണ് ഇത് പിടിച്ചെടുത്തത്.
ലഹരി ഇടപാട് നടക്കുന്നുവെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയപ്പോഴാണ് തിമിംഗല ഛർദ്ദിൽ അഥവാ ആംബർഗ്രിസ് കണ്ടെത്തിയത്. അലമാരയിൽ അഞ്ചു പ്ലാസിറ്റിക്ക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 40 കിലോ ആംബർഗ്രിസ് പിടിച്ചെടുത്തു. വിപണയിൽ കോടികളുടെ വിലവരും. വനംവകുപ്പ് കേസെടുത്തു. പൊലീസ് പിടിച്ചെടുത്ത ആംബർഗ്രിസ് വനംവകുപ്പിന് കൈമാറി. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഫലം ലഭിച്ചതിനു ശേഷമായിരിക്കും തുടർ നടപടികൾ. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ വീട്ടിൽ നിധീഷിൻറെ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നത്. ഒളിവിൽ പോയ നിധീഷിനായി പൊലീസ് അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചു.