ഓപ്പറേഷൻ ഡി ഹണ്ട് : തിരുവനന്തപുരത്ത് കഞ്ചാവും ഹാഷിഷ് ഓയിലുമായി നാലുപേർ പിടിയിൽ

 

തിരുവനന്തപുരം : ലഹരിയുടെ വ്യാപനം തടയുന്നതിന് വേണ്ടി ഓപ്പറേഷൻ ഡി ഹണ്ടിൻറെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി നാലുപേർ പിടിയിൽ. വെള്ളയാണി സ്വദേശി വേണു, വള്ളക്കടവ് സ്വദേശികളായ മാഹീൻ, ആഷിക്, ഷാജഹാൻ എന്നിവരാണ് തിരുവല്ലം പൊലീസിൻ്റെ പിടിയിലായത്. തിരുവല്ലം കൊളിയൂരിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയിൽ, 65, 000 രൂപ എന്നിവ ഇവരിൽ നിന്നും കണ്ടെത്തിയത്.

അതേസമയം കൊളിയൂർ കായൽകര ഭാഗത്ത് വെച്ച് വാഹന പരിശോധന നടത്തിയ പൊലീസ് സംശയാസ്പദമായി കണ്ട കാർ പരിശോധിച്ചപ്പോഴാണ് കച്ചവടത്തിനായി കൊണ്ടുവന്ന കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടിയത്. തലസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ്ക്കാണ് ലഹരി എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ ഷാജഹാൻ, മാഹീൻ എന്നിവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ടവരുമാണെന്നും പൊലീസ് വ്യക്തമാക്കി.