ഓൺലൈൻ ഗെയിം തർക്കം; മധ്യപ്രദേശിൽ യുവാവിനെ തലയ്ക്കടിച്ചു കൊന്ന 19കാരന്‍ പിടിയില്‍

ഓൺലൈൻ ഗെയിമിങുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിൽ യുവാവിനെ തലയ്ക്കടിച്ചുകൊന്ന കേസിൽ 19 കാരൻ പിടിയിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. സമീർ പട്ടേൽ (32) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് റംസാൻ പട്ടേൽ എന്ന പത്തൊൻപതുകാരനെ ബെത്മ പൊലീസ് അറസ്റ്റ് ചെയ്തു.
 

ഇൻഡോർ: ഓൺലൈൻ ഗെയിമിങുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിൽ യുവാവിനെ തലയ്ക്കടിച്ചുകൊന്ന കേസിൽ 19 കാരൻ പിടിയിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. സമീർ പട്ടേൽ (32) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് റംസാൻ പട്ടേൽ എന്ന പത്തൊൻപതുകാരനെ ബെത്മ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മെയ് 7-നാണ് ബെത്മ പൊലീസ് സ്റ്റേഷൻ പരിധിയിൽ സമീർ പട്ടേലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. ഓൺലൈൻ ഗെയിമുകളിൽ പണം വെച്ച് കളിക്കുന്ന ശീലം ഇരുവർക്കുമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഗെയിമിലൂടെ റംസാന് സമീറിനോട് 10 ലക്ഷം രൂപയോളം കടബാധ്യതയുണ്ടായിരുന്നു. ഇതിൽ 7 ലക്ഷം രൂപ റംസാൻ തിരിച്ചടച്ചെങ്കിലും ബാക്കിയുള്ള 3 ലക്ഷം രൂപയെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു.

കഴിഞ്ഞ ദിവസം ഇതേച്ചൊല്ലി വീണ്ടും തർക്കമുണ്ടാവുകയും പ്രകോപിതനായ റംസാൻ സമീറിന്റെ തലയിൽ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് റൂറൽ സൂപ്രണ്ട് ഓഫ് പൊലീസ് രാജേന്ദ്ര കുമാർ വർമ പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവർ എത്ര നാളായി ഓൺലൈൻ ഗെയിമിങിൽ പങ്കാളികളായിരുന്നുവെന്നും ഇതിൽ മറ്റ് ആർക്കെങ്കിലും പങ്കുണ്ടോ എന്നും അറിയാൻ പ്രതിയുടെയും കൊല്ലപ്പെട്ടയാളുടെയും മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.