ഉസ്‌ബകിസ്താനിൽ മലയാളിയായ മെഡിക്കൽ വിദ്യാർഥിനിയെ സഹപാഠി തലക്കടിച്ചു കൊലപ്പെടുത്തി

 

 താഷ്‌കന്റ്: ഉസ്‌ബകിസ്താനിൽ മെഡിക്കൽ പഠനം നടത്തുകയായിരുന്ന മലയാളി വിദ്യാർഥിനിയെ മലയാളിയായ സഹപാഠി തലക്കടിച്ചു കൊലപ്പെടുത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ അനം (22) പിടിയിലായി. ഉസ്‌ബകിസ്താനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്‌സിറ്റിയിലെ മൂന്നാം വർഷ വിദ്യാർഥികളാണ് ഇരുവരും.

വാക്കുതർക്കത്തിനിടെ ലാപ്‌ടോപ്പ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. നാല് ദിവസം മുമ്പാണ് ദാരുണമായ കൊലപാതകം നടന്നതെന്നാണ് സൂചന. അടുത്ത സുഹൃത്തുക്കളായിരുന്ന സാവരിയയും സദറുൽ അനവും തമ്മിൽ പഠനസ്ഥലത്തുവച്ച് തർക്കമുണ്ടാവുകയും ഇതിനിടെ ലാപ്‌ടോപ്പ് ഉപയോഗിച്ച് പ്രതി പെൺകുട്ടിയുടെ തലക്ക് ശക്തമായി അടിക്കുകയുമായിരുന്നു.

ആക്രമണത്തിന് പിന്നാലെ അനാം തന്നെ സാവരിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തി അനാമിനെ കസ്റ്റഡിയിലെടുത്തത്. അടിയുടെ ആഘാതത്തിൽ തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.