അമ്മയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയെന്ന കേസ് ; നിയമ വിദ്യാർഥിനി അറസ്റ്റിൽ  

 

 ജയ്പൂർ: അമ്മയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയെന്ന കേസിൽ രാജസ്ഥാനിലെ ജയ്പൂരിലെ നിയമ വിദ്യാർഥിനി അറസ്റ്റിൽ. എൽ.എൽ.ബി അവസാന വർഷ വിദ്യാർഥിനിയായ ആയുഷി ശർമയാണ് അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ അച്ഛന്റെയും മരണത്തിൽ വിദ്യാർഥിനിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി.

കഴിഞ്ഞ വർഷം മരിച്ച പിതാവിന്റെ മരണത്തിന് പിന്നിൽ മകളായ ആയുഷി തന്നെയാണെന്ന് സംശയിക്കുന്നതായി അമ്മാവൻ പൊലീസിൽ പരാതി നൽകി. ഇതോടെ ഈ ​ആരോപണത്തിലും പൊലീസ് അന്വേഷണം തുടങ്ങി.

ജയ്പൂരിലെ കോടതി ജീവനക്കാരിയായിരുന്നു ആയുഷിയുടെ അമ്മയായ നീരജ് ശർമ്മ. ജൂലൈ മൂന്നിനുണ്ടായ എസ്‌.യു.വി അപകടത്തിൽ നീരജ് മരിച്ചിരുന്നു. ഇളയ മകനെ കോച്ചിങ് സെന്ററിൽ ഇറക്കിയ ശേഷം തിരികെ വരുമ്പോൾ നീരജ് ശർമ്മയെ അമിതവേഗതയിൽ വന്ന സ്കോർപിയോ കാർ ഇടിക്കുകയായിരുന്നു. ആദ്യം അപകട മരണമാണെന്ന് കരുതിയിരുന്നുവെങ്കിലും അന്വേഷണത്തിൽ ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

ആയുഷി ബന്ധുവായ ബൽറാമിന്റെ സഹായത്തോടെ ഏഴ് ലക്ഷം രൂപക്ക് ക്വട്ടേഷൻ സംഘത്തിനെ ഏർപ്പെടുത്തി അമ്മയെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൊലപാതകം പിന്നീട് അപകടമാണെന്ന് വരുത്തിതീർക്കാനും ഇവർ ശ്രമിച്ചു. അമ്മയുടെ മരണശേഷം ആശ്രിത നിയമനത്തിലൂടെ സർക്കാർ ജോലി നേടാനും കുടുംബസ്വത്ത് കൈവശപ്പെടുത്താനുമാണ് ആയുഷി അമ്മയെ കൊന്നതെന്ന് പൊലീസ് പറഞ്ഞു.