കുമളിയിൽ പ്ലസ്ടു വിദ്യാർഥിയുടെ തലയിൽ കമ്പി കയറിയ സംഭവം; ഫോറൻസിക് സംഘം തെളിവെടുത്തു
കുമളി: ടൗണിലെ സർക്കാർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിക്ക് തലയിൽ ഗുരുതരമായി പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കിയിൽനിന്ന് ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. ലോവർ ക്യാമ്പ് സ്വദേശി ഉൾപ്പെടെ മൂന്നു പേരെ കുമളി പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് കുമളി ആനവിലാസം സ്വദേശിയായ പ്ലസ് വൺ വിദ്യാർഥി ശരൺ (17)നെ തലയിൽ കമ്പി തുളച്ച് കയറി ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ചത്. കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർഥി കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്ന കമ്പി എടുത്ത് വീശിയപ്പോൾ അബദ്ധത്തിൽ തലയിൽ തുളച്ചുകയറിയതെന്നാണ് പ്രാഥമിക വിവരം.
സംഭവം നടക്കുന്ന സമയത്ത് കടമാക്കുഴി, ആനവിലാസം, തമിഴ്നാട് ലോവർ ക്യാമ്പ് എന്നിവിടങ്ങളിലെ മൂന്ന് സമപ്രായക്കാരാണ് പരിക്കേറ്റ ശരണിനൊപ്പം ഉണ്ടായിരുന്നത്. തലയിൽ ആഴത്തിൽ മുറിവേൽപ്പിച്ച കമ്പി സുഹൃത്തുക്കൾതന്നെ വലിച്ച് ഊരിയെടുത്ത ശേഷം ഗ്രൗണ്ടിൽ ഉണ്ടായിരുന്ന മറ്റുള്ളവരുടെ സഹായത്തോടെ ശരണിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശരണിന്റെ നില അതിഗുരുതരമായി തുടരുകയാണ്.
സ്കൂളിന് സമീപം കെട്ടിട നിർമാണത്തിന് ഉപയോഗിച്ചിരുന്ന കമ്പിയാണ് വിദ്യാർഥിയുടെ തലയിൽ തുളച്ചുകയറിയത്. സംഭവം സംബന്ധിച്ച് കുമളി പൊലീസ് കേസെടുത്തു. അപകടം നടക്കുന്ന സമയം ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. മൂവരും നിരീക്ഷണത്തിലാണ്.