ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ സംഭവം : കെഎസ്ആർടിസി കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവ്

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ സംഭവത്തിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് അഞ്ച് വർഷം കഠിന തടവ്. വെമ്പായം സ്വദേശി സത്യരാജിനാണ് അഞ്ച് വർഷം കഠിന തടവും 25,000 രൂപ പിഴയും ചുമത്തിയത്. 

 

തിരുവനന്തപുരം: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ സംഭവത്തിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് അഞ്ച് വർഷം കഠിന തടവ്. വെമ്പായം സ്വദേശി സത്യരാജിനാണ് അഞ്ച് വർഷം കഠിന തടവും 25,000 രൂപ പിഴയും ചുമത്തിയത്. തിരുവനന്തപുരം പോക്‌സോ കോടതിയുടേതാണ് വിധി. പിഴ തുക കെട്ടിവെച്ചില്ലെങ്കിൽ പ്രതി ആറ് മാസം കൂടി അധിക ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും വിധിയിൽ പ്രത്യേകം വ്യക്തമാക്കുന്നു.

2023 ഓഗസ്റ്റ് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളിൽ പോകാൻ ബസിൽ കയറിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടക്ടർ കടന്ന് പിടിക്കുകയായിരുന്നു. തിരക്കിനിടെ അബദ്ധത്തിൽ സംഭവിച്ചതാവാം എന്ന് കരുതി പെൺകുട്ടി ആദ്യം മാറി നിന്നു. എന്നാൽ പിന്നാലെ എത്തിയ ഇയാൾ വീണ്ടും പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിച്ചു. കുട്ടി സ്‌കൂളിലെത്തി കാര്യം പറഞ്ഞതോടെ സ്‌കൂൾ അധികൃതർ ആര്യനാട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.