പ്ലസ്ടു വിദ്യാർത്ഥിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി മർദിച്ച സംഭവം ; പെൺകുട്ടിയുൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്
കോഴിക്കോട്: ഡ്രൈവിങ് പഠിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പ്ലസ്ടു വിദ്യാർത്ഥിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി മർദിച്ച സംഭവത്തിൽ പെൺകുട്ടിയടക്കം അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു. എലത്തൂർ സ്വദേശിയായ വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി. പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പ്രാഥമികമായി വിലയിരുത്തുന്നു.
കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. മക്കട ബദിരൂരിലെ കുന്നിൻമുകളിൽ എത്തിച്ചശേഷം വിദ്യാർത്ഥിയുടെ കൈകൾ കെട്ടിയിടുകയും ഇരുമ്പുദണ്ഡുകൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയുമായിരുന്നു. മർദനമേറ്റ വിദ്യാർത്ഥി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി. കൃത്യമായ ആസൂത്രണത്തോടെയാണ് സംഘം വിദ്യാർത്ഥിയെ ഡ്രൈവിങ് പഠിപ്പിക്കാനെന്ന വ്യാജേന കുന്നിൻമുകളിൽ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി എലത്തൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.