യുവതിക്കുനേരെ മുൻഭർത്താവിൻ്റെ ആസിഡ് ആക്രമണം; പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങള്‍
പ്രതിയായ പ്രശാന്ത് പ്രവിഷയുടെ ദൃശ്യങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നും ലഹരിക്ക് അടിമയായിരുന്നുവെന്നും പ്രവിഷയുടെ അമ്മ

പ്രവിഷയുടെ മുൻഭർത്താവ് പ്രശാന്തിനെതിരെ എട്ടുതവണയോളം ബാലുശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നെന്ന് അവർ പറഞ്ഞു. എന്നാൽ പോലീസ് മുന്നറിയിപ്പ് നൽകി വിടുക മാത്രമാണ് ചെയ്തത്.
കോഴിക്കോട്: ചെറുവണ്ണൂർ സർക്കാർ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവതിക്കുനേരേ മുൻഭർത്താവ് നടത്തിയ ആസിഡ് ആക്രമണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി അമ്മ സ്മിത. പ്രതിയായ പ്രശാന്ത് പ്രവിഷയുടെ ദൃശ്യങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നും ലഹരിക്ക് അടിമയായിരുന്നുവെന്നും പ്രവിഷയുടെ അമ്മ. പ്രവിഷയുടെ മുൻഭർത്താവ് പ്രശാന്തിനെതിരെ എട്ടുതവണയോളം ബാലുശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നെന്ന് അവർ പറഞ്ഞു. എന്നാൽ പോലീസ് മുന്നറിയിപ്പ് നൽകി വിടുക മാത്രമാണ് ചെയ്തത്.
പ്രവിഷയോടും മക്കളോടും പ്രതി പ്രശാന്തിന് വൈരാഗ്യമുണ്ടായിരുന്നു. ഏഴു വര്‍ഷം മുമ്പ് മൂത്ത മകനെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ പ്രതി ശ്രമിച്ചുവെന്നും അമ്മ. അന്ന് അയൽവാസി തട്ടിമാറ്റിയതിനാൽ അപകടം ഉണ്ടായില്ല. രണ്ടുദിവസം മുമ്പും പ്രവിഷയെ ആക്രമിക്കാൻ പ്രശാന്ത് ബൈക്കിൽ പിന്തുടർന്ന് എത്തിയെന്നും പ്രവിഷയുടെ അമ്മ പറഞ്ഞു. സ്കൂളിലെ അധ്യാപകർ പരാതി നൽകാൻ ഒരുങ്ങിയപ്പോൾ അവരേയും ഭീഷണിപ്പെടുത്തി. പ്രവിഷയുടെ ചിത്രം മോർഫ് ചെയ്ത് നാട്ടുകാർക്കും ബന്ധുക്കൾക്കും അയച്ചുകൊടുത്തുവെന്നും അമ്മ കൂട്ടിച്ചേർത്തു.
മൂന്നുവർഷം മുൻപാണ് കുടുംബക്കോടതിവഴി ഇവർ ബന്ധം വേർപിരിഞ്ഞത്. ഇവരുടെ 14-ഉം 11-ഉം വയസ്സുള്ള രണ്ട് ആൺകുട്ടികൾ അച്ഛനൊപ്പമാണ്. ഒരുവർഷം മുൻപ് വീട്ടിൽക്കയറി പ്രവിഷയെയും അമ്മയെയും അടിച്ച് പരിക്കേൽപ്പിച്ചതിന് പ്രശാന്തിനെതിരേ ബാലുശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. അതിന്റെ തുടർച്ചയായുണ്ടായ നടുവേദനയ്ക്കാണ് ആയുർവേദചികിത്സ നടത്തിയതെന്നും പറയുന്നു.