കോട്ടയത്ത് പള്ളിപ്പെരുന്നാളിനിടെ യുവാവിനെ ആക്രമിച്ച കേസ് : ഒളിവിലിരുന്ന രണ്ടുപേർകൂടി പിടിയിൽ
വാകത്താനം: പള്ളിപ്പെരുന്നാളിനിടെ യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിൽപോയ രണ്ടുപേരെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. വാകത്താനം ഏറത്ത് വീട്ടിൽ ലിബിൻ ബാബു (29), ചിറമറ്റേൽ വീട്ടിൽ മനോജ് മോൻ (46) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സി.എസ്.ഐ സെന്റ് ജയിംസ് പള്ളിപ്പെരുന്നാൾ കണ്ട് മടങ്ങിയ സിജോ ജോസഫ് എന്ന യുവാവിനെ ഇവർ സംഘംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പ്രതികളും സിജോയും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് പെരുന്നാൾ കണ്ടുമടങ്ങിയ സിജോയെ വടിവാൾ കൊണ്ട് സംഘംചേർന്ന് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇത് തടയാൻചെന്ന യുവാവിന്റെ സുഹൃത്തുക്കളെയും പ്രതികൾ ആക്രമിച്ചു.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലെ അന്വേഷണസംഘം കുപ്രസിദ്ധ ഗുണ്ടയായ മോനുരാജ്, യദുകൃഷ്ണൻ, ആനന്ദ്.എ, ജോജോ ജോസഫ്, റോഷന് മോൻ, സാബു എന്നിവരുള്‍പ്പെടെ അഞ്ചുപേരെ നേരത്തേ പിടികൂടിയിരുന്നു.