കൊച്ചിയിൽ കട കത്തിച്ച കേസിൽ പൊലീസ് അന്വേഷിക്കുന്ന 15കാരൻ മരിച്ച നിലയിൽ
കൊച്ചിയിൽ കട കത്തിച്ച കേസിൽ പൊലീസ് അന്വേഷിക്കുന്ന 15കാരൻ മരിച്ച നിലയിൽ. ആരക്കുന്നം സ്വദേശിയായ വിദ്യാർത്ഥിയാണ് വീടിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തൂങ്ങിമരിച്ച നിലയിലായിരുന്നു. കാഞ്ഞിരമറ്റത്ത് കഴിഞ്ഞ വ്യാഴാഴ്ച സ്പെയർ പാർട്സ് കട കത്തിച്ചത് 15കാരനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കട കത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഒരാൾ പെട്രോളുമായി കടയുടെ അടുത്തേക്ക് പോകുന്നതും കത്തിക്കുന്നതും സിസിടിവി ദൃശ്യത്തിലുണ്ടായിരുന്നു. ഇത് 15കാരനായ വിദ്യാർത്ഥിയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥി സ്കൂട്ടറിൽ നിന്ന് പെട്രോളെടുക്കുന്നതും അതിന് മുൻപ് തൊട്ടടുത്ത് മറ്റൊരു ടൌണിൽ വെച്ച് സ്കൂട്ടറിൽ നിന്ന് പെട്രോളെടുത്തതിന് തുടർന്ന് നാട്ടുകാർ പിടികൂടുന്നതിൻറെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
അതിനിടയിലാണ് വിദ്യാർത്ഥിയെ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്നതിൻറെ പിറ്റെന്ന് തന്നെ മരിച്ചു എന്നാണ് പൊലീസ് നിഗമനം. കാരണം മൃതദേഹത്തിന് പഴക്കമുണ്ടെന്ന് ഇൻക്വസ്റ്റിൽ വ്യക്തമായിട്ടുണ്ട്. സംഭവം നടന്ന് പിറ്റേന്ന് സുഹൃത്തിൻറെ വീട്ടിൽ പോയി കിടന്നുറങ്ങിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞതിനെ തുടർന്നാണ് വിദ്യാർത്ഥിയെ കാണാതാകുന്നത്. അതേ സമയം എന്തിനാണ് കട കത്തിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. കടക്കാർക്കും സംഭവത്തിൻറെ കാരണം മനസിലായിട്ടില്ല.