മുഖത്തടിച്ചു, സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി ; ഭർത്താവിൻറെ പരാതിയിൽ യുവതിക്കെതിരെ കേസ്
കാഞ്ഞങ്ങാട്: ഭർത്താവിൻറെ പരാതിയിൽ യുവതിക്കെതിരെ കേസ്. മുഖത്ത് ആഞ്ഞടിച്ചെന്ന ഭർത്താവിന്റെ പരാതിയിലാണ് യുവതിക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. അജാനൂർ മാണിക്കോത്തെ അലി മുർത്തദലയുടെ (33) പരാതിയിൽ ഷമീമക്കെതിരെയാണ് കേസ്. ഹോസ്ദുർഗ് സബ് കോടതിയുടെ സമീപത്തുവെച്ച് കഴിഞ്ഞ ജനുവരി 31ന് ഉച്ചക്കാണ് സംഭവം.
ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് യുവതി കുടുംബകോടതിയിൽ ഫയൽ ചെയ്തതിലുള്ള മീഡിയേഷൻ കഴിഞ്ഞ് സബ് കോടതിയുടെ സമീപം നിൽക്കവെ മുഖത്തടിച്ചെന്നും സമാധാനമായി ജീവിക്കാൻ നിന്നെ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്ന, യുവാവിന്റെ പരാതിയിലാണ് കേസെടുത്തത്. സംഭവ ദിവസം തന്നെ യുവാവ് പൊലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ, കേസെടുക്കാൻ കോടതി അനുമതിവേണമെന്ന് പൊലീസ് പറഞ്ഞതോടെ യുവാവ് കോടതിയെ സമീപിച്ചു. കോടതി നിർദേശ പ്രകാരമാണിപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്.