ഡൽഹിയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം : പത്തൊൻപതുകാരൻ അറസ്റ്റിൽ
ഡൽഹിയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ ആൽവാർ സ്വദേശി രാഹുൽ ആണ് അറസ്റ്റിലായത്.
ന്യൂഡൽഹി: ഡൽഹിയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ ആൽവാർ സ്വദേശി രാഹുൽ ആണ് അറസ്റ്റിലായത്. ഐആർഎസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ മുൻ ജോലിക്കാരനായിരുന്നു രാഹുൽ. ഒരുമാസം മുൻപ് രാഹുലിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഓൺലൈൻ ഗെയിമുകൾക്ക് അടിമയായ രാഹുൽ പലരിൽ നിന്നായി പണം കടം വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായതോടെയാണ് ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
ഡൽഹി കൈലാഷിലെ ഉദ്യോഗസ്ഥന്റെ വീട്ടിൽ ഇരുപത്തിരണ്ടുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. സംഭവസമയത്ത് യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മകളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ ആരും കടന്നുകയറിയതായി കണ്ടെത്തിയില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രാഹുൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നത് ദൃശ്യങ്ങളിൽ കണ്ടത്. തുടർന്ന് പ്രതിയ്ക്കായി വ്യാപക തിരച്ചിൽ നടത്തുകയും ദ്വാരകയിലെ ഹോട്ടലിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.