തൃശ്ശൂരിൽ മീൻപിടുത്തത്തിന്റെ മറവിൽ ഹൈബ്രിഡ് കഞ്ചാവും മാരകായുധങ്ങളും വിൽപ്പന ; രണ്ടാം പ്രതി പിടിയിൽ

നാട്ടികയിൽ മീൻപിടുത്തത്തിന്റെ മറവിൽ ഹൈബ്രിഡ് കഞ്ചാവും മാരകായുധങ്ങളും വിൽപ്പന നടത്തിയ കേസിലെ രണ്ടാം പ്രതി പിടിയിൽ. നിരവധി ക്രിമിനൽ
 

 തൃശ്ശൂർ : നാട്ടികയിൽ മീൻപിടുത്തത്തിന്റെ മറവിൽ ഹൈബ്രിഡ് കഞ്ചാവും മാരകായുധങ്ങളും വിൽപ്പന നടത്തിയ കേസിലെ രണ്ടാം പ്രതി പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും വലപ്പാട് സ്റ്റേഷനിലെ ഗുണ്ടയുമായ മുഹമ്മദ് ഷെജി (30) ആണ് അറസ്റ്റിലായത്. തൃശ്ശൂർ റൂറൾ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ മാർച്ച് 9-ന് ഒന്നാം പ്രതി നാട്ടിക സ്വദേശി വിഷ്ണുവിനെ 6.650 കിലോ ഗ്രാം കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. ഇയാൾക്ക് വിൽക്കാനാവശ്യമായ കഞ്ചാവ് എത്തിച്ചു നൽകിയത് ഷെജിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ചായപ്പൊടി കച്ചവടക്കാരൻ എന്ന വ്യാജേന ഇടുക്കിയിൽ നിന്നാണ് ഇയാൾ ലഹരിമരുന്ന് ശേഖരിച്ചിരുന്നത്.

മുഹമ്മദ് ഷെജി നിസാരക്കാരനല്ല; വധശ്രമം, അടിപിടി, ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ടവ എന്നിങ്ങനെ ഒൻപതോളം ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. വലപ്പാട്, കൊരട്ടി, വാടാനപ്പള്ളി സ്റ്റേഷനുകളിലെ ഗുണ്ടാ പട്ടികയിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. ഒളിവിൽ പോയ പ്രതിയെ വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പോലീസ് വലയിലാക്കിയത്.