കോഴിക്കോട്  വാഹന പരിശോധനക്കിടെ ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച്‌ അപായപ്പെടുത്താൻ ശ്രമം

 

 കോഴിക്കോട് : നന്തിയിൽ വാഹന പരിശോധനക്കിടെ ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച്‌ അപായപ്പെടുത്താൻ ശ്രമം.മാഹിയിൽ നിന്ന് അനധികൃതമായി ഡിസൽ കടത്തുന്ന സംഘമാണ് ഉദ്യോഗസ്ഥരെ വണ്ടി കയറ്റി കൊല്ലാൻ ശ്രമിച്ചത്. മാഹിയിൽ നിന്ന് ഡീസൽ കടത്തുന്ന സംഘമാണ് ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയത്. ഇന്ന് പുലർച്ചെ നാലുമണിയോടെ ജിഎസ്ടി ഉദ്യോഗസ്ഥർ ദേശീയപാതയിലെ നന്തിയിൽ വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് നികുതിവെട്ടിച്ച്‌ ഡീസലുമായി പോവുകയായിരുന്ന ലോറി വന്നത്.

ഉദ്യോഗസ്ഥർ കൈകാണിച്ചിട്ടും അമിത വേഗതിയിലെത്തിയ ലോറി നിർത്തിയില്ല. ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് പോകാൻ ശ്രമിച്ച ലോറി പിന്നീട് കൊയിലാണ്ടിയിലെ സ്വകാര്യ വ്യക്തിയുടെ മതിലിൽ ഇടിച്ച്‌ നിന്നു. ലോറിയിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടു. വാഹനം പിൻതുടർന്ന് തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ചെളിയിലെക്ക് തള്ളിയിട്ട് വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെടുകയായിരുന്നുവെന്ന് ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥൻ ടി.പി ലിബീഷ് പറഞ്ഞു. ലോറി ജിഎസ്.ടി വകുപ്പ് പിടിച്ചെടുത്തു. നാലായിരം ലിറ്ററോളം ഡ‍ീസലാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. ലോറിക്ക് ആവശ്യമായി രേഖകളും ഇല്ലായിരുന്നു.

പത്ത് ലക്ഷം രൂപ പിഴയൊടുക്കിയാലേ ലോറി വിട്ടു നൽകൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ലോറി ഇടിപ്പിച്ച്‌ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്