കുറഞ്ഞ പലിശയിൽഫേസ്ബുക്ക് വായ്പ വാഗ്ദാനം: ഹരിപ്പാട് സ്വദേശിക്ക് 25 ലക്ഷം നഷ്ടം

കുറഞ്ഞ പലിശയിൽ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക് വഴി നടത്തിയ തട്ടിപ്പിൽ ഹരിപ്പാട് സ്വദേശിക്ക് നഷ്ടമായത് 25,30,028 രൂപ . പള്ളിപ്പാട് സ്വദേശി പ്രേംകുമാറാണ് (46) വൻ സാമ്പത്തിക തട്ടിപ്പിനിരയായത്. സംഭവത്തിൽ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജനുവരി 27നാണ് തട്ടിപ്പിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. പ്രമുഖ ധനകാര്യ സ്ഥാപനമായ ബജാജ് ഫിൻസെർവിന്റെ പേരിൽ ഫേസ്ബുക്കിൽ കണ്ട വ്യാജ പരസ്യത്തിൽ മൂന്ന് ലക്ഷം രൂപയുടെ വായ്പയ്ക്കായി പ്രേംകുമാർ അപേക്ഷിച്ചിരുന്നു
 


ആലപ്പുഴ: കുറഞ്ഞ പലിശയിൽ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക് വഴി നടത്തിയ തട്ടിപ്പിൽ ഹരിപ്പാട് സ്വദേശിക്ക് നഷ്ടമായത് 25,30,028 രൂപ . പള്ളിപ്പാട് സ്വദേശി പ്രേംകുമാറാണ് (46) വൻ സാമ്പത്തിക തട്ടിപ്പിനിരയായത്. സംഭവത്തിൽ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജനുവരി 27നാണ് തട്ടിപ്പിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. പ്രമുഖ ധനകാര്യ സ്ഥാപനമായ ബജാജ് ഫിൻസെർവിന്റെ പേരിൽ ഫേസ്ബുക്കിൽ കണ്ട വ്യാജ പരസ്യത്തിൽ മൂന്ന് ലക്ഷം രൂപയുടെ വായ്പയ്ക്കായി പ്രേംകുമാർ അപേക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ സ്ഥാപനത്തിലെ എക്സിക്യൂട്ടീവ് ആണെന്ന് പരിചയപ്പെടുത്തി തട്ടിപ്പുകാർ ബന്ധപ്പെട്ടു. വിവിധ മൊബൈൽ നമ്പറുകളിൽ നിന്ന് വാട്സ്ആപ്പ് വഴിയും വോയ്സ് കോളുകൾ വഴിയും ബന്ധപ്പെട്ട പ്രതികൾ, വായ്പയ്ക്ക് അപ്രൂവൽ ലഭിക്കുന്നതിനായി പ്രോസസിങ് ഫീ എന്ന വ്യാജേന പണം ആവശ്യപ്പെടുകയായിരുന്നു. ആദ്യം അയച്ച പണം നഷ്ടപ്പെട്ടതോടെ പരാതിക്കാരൻ പിന്മാറാൻ ശ്രമിച്ചെങ്കിലും സൈബർ സഹായത്തോടെ പണം തിരിച്ചുപിടിച്ചു തരാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുകാർ വീണ്ടും രംഗത്തെത്തി.

സിഗ്നൽ ആപ്പ് വഴി ബന്ധപ്പെട്ട പ്രതികൾ, പണം ഹാക്ക് ചെയ്ത് വീണ്ടെടുത്തെന്നും അത് സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ചിരിക്കുകയാണെന്നും പരാതിക്കാരനെ വിശ്വസിപ്പിച്ചു. ഈ തുക പിൻവലിക്കണമെങ്കിൽ ടാക്സ്, ക്ലിയറൻസ് ചാർജ് തുടങ്ങിയവ ഇനത്തിൽ വീണ്ടും പണമടയ്ക്കണമെന്ന് പറഞ്ഞ് പലതവണകളായി ലക്ഷങ്ങൾ കൈക്കലാക്കുകയായിരുന്നു. ജനുവരി 28 മുതൽ ഏപ്രിൽ 18 വരെയുള്ള കാലയളവിൽ 127 തവണകളായാണ് എസ്ബിഐ വല്ലപ്പുഴ ശാഖയിലെ അക്കൗണ്ടിൽ നിന്നും ഇന്ത്യൻ ഓവർസീസ് ബാങ്ക് ഹരിപ്പാട് ശാഖയിലെ അക്കൗണ്ടിൽ നിന്നുമായി പരാതിക്കാരൻ പണം കൈമാറിയത്. വായ്പയോ നൽകിയ പണമോ തിരികെ കിട്ടാതെ വന്നതോടെയാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന് പ്രേംകുമാറിന് മനസിലായത്.