വാളയാറിൽ കെഎസ്ആർടിസി ബസിൽ കടത്തിയ എട്ടു കോടിയുടെ സ്വർണം പിടികൂടി എക്സൈസ്  

 

വാളയാർ: വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന എട്ടു കോടി രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ പിടികൂടി. സംഭവത്തിൽ മുംബൈ സ്വദേശികളായ സംകിത്ത് അജയ് ജയിൻ (28), ഹിദേഷ് ശിവറാം സേലങ്കി (23) എന്നിവരെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ 9.30-ഓടെ കോയമ്പത്തൂരിൽ നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്നു ഇവർ. എക്സൈസ് സ്ക്വാഡ് നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് വൻ സ്വർണശേഖരം കണ്ടെത്തിയത്.

പോളിത്തീൻ കവറുകളിലായി സൂക്ഷിച്ച നിലയിലായിരുന്ന സ്വർണാഭരണങ്ങൾക്ക് കവറുകൾ ഉൾപ്പെടെ 8.696 കിലോഗ്രാം ഭാരമുണ്ട്. തൃശ്ശൂരിലെ വിപണി ലക്ഷ്യമിട്ടാണ് സ്വർണം എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. മതിയായ രേഖകളില്ലാത്തതിനാൽ പിടിച്ചെടുത്ത സ്വർണം തുടർനടപടികൾക്കായി സംസ്ഥാന ജിഎസ്ടി വകുപ്പിന് കൈമാറി. വരും ദിവസങ്ങളിൽ സ്വർണത്തിന്റെ ഉറവിടത്തെക്കുറിച്ചും ഇത് ആർക്ക് വേണ്ടിയാണ് എത്തിച്ചതെന്നതിനെക്കുറിച്ചും കൂടുതൽ അന്വേഷണം നടക്കുമെന്നാണ് സൂചന.

വാളയാർ എൻഫോഴ്സ്മെന്റ് എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.രമേഷ്, ഇൻസ്പെക്ടർ എൻ.പ്രേമാനന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ബി.ജെ.ശ്രീജി, കെ.എ. മനോഹരൻ, പ്രിവന്റീവ് ഓഫീസർ കെ.എം.സജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, സുബിൻ രാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. അതിർത്തി വഴി നികുതി വെട്ടിച്ചു കടത്തുന്ന സ്വർണശേഖരങ്ങൾ പിടികൂടാൻ പരിശോധനകൾ കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.