സഹപാഠികളുടെ ദൃശ്യങ്ങൾ പകർത്തി നഗ്ന ദൃശ്യങ്ങളാക്കിയ ബി ടെക് വിദ്യാർത്ഥി അറസ്റ്റിൽ
ഏറ്റുമാനൂർ: നിർമിത ബുദ്ധി (എ.ഐ) ഉപയോഗിച്ച് സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി മാറ്റി സൂക്ഷിച്ച ബി.ടെക് വിദ്യാർത്ഥിയെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി സ്വദേശിയും ഏറ്റുമാനൂർ മംഗളം കോളേജ് ഓഫ് എൻജിനീയറിങ്ങിലെ നാലാം വർഷ ബി.ടെക് വിദ്യാർത്ഥിയുമായ അജ്മൽ ടി. മുഹമ്മദ് ആണ് പിടിയിലായത്.
മികച്ച ക്യാമറ സൗകര്യമുള്ള സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് പ്രതി പതിവായി സഹപാഠികളുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങൾ പകർത്തിയിരുന്നു. തുടർന്ന് എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ ഫോട്ടോകൾ അശ്ലീല ചിത്രങ്ങളാക്കി മാറ്റി തന്റെ ഫോണിലും ലാപ്‌ടോപ്പിലും രഹസ്യമായി സൂക്ഷിച്ചു പോരുകയായിരുന്നു.
കോളേജ് മാഗസിൻ പ്രവർത്തനങ്ങളുമായോ പ്രൊജക്ട് വർക്കുമായോ ബന്ധപ്പെട്ട് പ്രതിയുടെ ഫോണോ ലാപ്‌ടോപ്പോ സഹപാഠികൾ ഉപയോഗിച്ചപ്പോഴാണ് ഈ മോർഫ് ചെയ്ത ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇരയായ വിദ്യാർത്ഥിനികൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പോലീസ് കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.