ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗം മയക്കുമരുന്ന് എത്തിച്ച് വിൽപന ; പ്രതികൾ പിടിയിൽ
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗം കഞ്ചാവും മയക്കുമരുന്ന് ഗുളികകളും എത്തിച്ച് വിൽപന നടത്തിവന്ന രണ്ട് ക്രിമിനൽ കേസ് പ്രതികളെ തണ്ണീർമുക്കത്ത് വെച്ച് പോലീസ് പിടികൂടി. അമ്പലപ്പുഴ വണ്ടാനം സ്വദേശികളായ ഇജാസ് (26), മാഹിൻ (23) എന്നിവരാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെയും മുഹമ്മ പോലീസിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇവരിൽ നിന്ന് 200 നൈട്രോസെഫാം ഗുളികകളും 250 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകശ്രമം, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇജാസ് മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവിലായിരുന്നു.
സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിക്കുന്ന ലഹരിവസ്തുക്കൾ സുരക്ഷിതമായി കൈമാറാൻ തണ്ണീർമുക്കം ബണ്ട് മേഖലയാണ് പ്രതികൾ തിരഞ്ഞെടുത്തിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ ജില്ലയ്ക്ക് പുറത്ത് താമസിച്ച്, ട്രെയിൻ മാർഗ്ഗം കഞ്ചാവെത്തിച്ച് ബസിലോ ബൈക്കിലോ എത്തിയാണ് ഇവർ ഇടപാടുകാർക്ക് കൈമാറിയിരുന്നത്. ഒരു മാസത്തിൽ കൂടുതൽ ഒരു സിം കാർഡ് പോലും ഉപയോഗിക്കാതെയും നിരന്തരം ഒളിത്താവളങ്ങൾ മാറ്റിയും അതീവ ജാഗ്രതയോടെയാണ് ഇജാസ് ലഹരി വ്യാപാരം നടത്തിയിരുന്നത്. ഒഡീഷയിൽ നിന്ന് കൊണ്ടുവന്ന ലഹരിമരുന്നിന്റെ ഭൂരിഭാഗവും പലയിടങ്ങളിലായി വിറ്റഴിച്ച ശേഷമാണ് ഇവർ പിടിയിലായത്.
നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാഡും മുഹമ്മ സിഐ വിഷ്ണുകുമാറും സംഘവുമാണ് പ്രതികളെ വലയിലാക്കിയത്. കഴിഞ്ഞ മാസം ആലപ്പുഴ നോർത്തിൽ രണ്ട് കിലോ കഞ്ചാവ് പിടികൂടിയ കേസിലും ഇജാസ് പ്രതിയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരിമരുന്ന് എത്തിക്കുന്ന ശൃംഖലയിലെ കൂടുതൽ ആളുകളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.