ഡോക്ടർമാരെ ആക്രമിക്കുന്ന രാഷ്ട്രീയക്കാരെ കസ്റ്റഡിയിലെടുക്കാം : സുപ്രീം കോടതി
മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ഡോക്ടർമാരെ ആക്രമിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതിൽ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി. ഇത്തരം രാഷ്ട്രീയക്കാരെ ഉടൻ കസ്റ്റഡിയിലെടുക്കാൻ സംസ്ഥാന സർക്കാറിനോട് കോടതി നിർദേശിച്ചു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ആശുപത്രിയിൽ ശിവസേന ഭാരവാഹികൾ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും ആക്രമിച്ച വാർത്ത പുറത്തുവന്നതിൻറെ പിറ്റേ ദിവസമാണ് സുപ്രീം കോടതിയുടെ പരാമർശം.
ദഹി ഹണ്ടി ആഘോഷത്തിനിടെ പരിക്കേറ്റ ആളെ ഡിസ്ചാർജ് ചെയ്യുന്നതിനെച്ചൊല്ലി റിലീഫ് ആശുപത്രി ഇടനാഴിയിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് ഞായറാഴ്ച പുലർച്ചെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിലെ അംഗങ്ങൾ ഉൾപ്പെടെ കുറഞ്ഞത് 17 പേർക്കെതിരെ പാൽഘർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ശിവസേന ജില്ലാ അധ്യക്ഷൻ കുന്ദൻ സംഖെ, സിറ്റി അധ്യക്ഷൻ രാഹുൽ ഗരാത് തുടങ്ങിയവരുടെ പേരുകൾ പരാതിയിലുണ്ട്. തർക്കത്തിൽ ഇടപെടാൻ ശ്രമിച്ച റിസപ്ഷനിസ്റ്റിനെ ഇവർ മർദ്ദിച്ചു. ഈ ദൃശ്യങ്ങൾ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കൂടാതെ ഒരു വനിതാ ജീവനക്കാരിയെ ഇവർ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്.