കള്ളപ്പണ ഇടപാട് നടത്തിയെന്ന് പറ‍ഞ്ഞ് ഡിജിറ്റൽ അറസ്റ്റ്; വനിതാഡോക്ടർക്ക് നഷ്ടമായത് 6.38 കോടി രൂപ

കൊച്ചിയിൽ കള്ളപ്പണ ഇടപാടു നടത്തിയെന്നും ഡിജിറ്റൽ അറസ്റ്റിലാണെന്നും ഭീഷണിപ്പെടുത്തി വനിതാഡോക്ടറുടെ 6.38 കോടി രൂപ തട്ടിയെടുത്തതായി പരാതി. എളംകുളം സ്വദേശിനിയായ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്
 

കാക്കനാട് : കൊച്ചിയിൽ കള്ളപ്പണ ഇടപാടു നടത്തിയെന്നും ഡിജിറ്റൽ അറസ്റ്റിലാണെന്നും ഭീഷണിപ്പെടുത്തി വനിതാഡോക്ടറുടെ 6.38 കോടി രൂപ തട്ടിയെടുത്തതായി പരാതി. എളംകുളം സ്വദേശിനിയായ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. മുംബൈ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഡോക്ടറെ ഡിജിറ്റൽ അറസ്റ്റിലാണെന്ന കാര്യം അറിയിച്ചത്.

അക്കൗണ്ടിലെ മുഴുവൻ തുകയും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട തട്ടിപ്പുസംഘം ആർബിഐയുടേതെന്നു പറഞ്ഞ് നൽകിയ അക്കൗണ്ടിലേക്ക് പണം മാറ്റിക്കുകയായിരുന്നു. ഒക്ടോബർ മൂന്നുമുതൽ ഡിസംബർ 10 വരെയുള്ള കാലയളവിലായി രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 6,38,21,864 രൂപ നൽകി. പണം തിരികെ ലഭിക്കാതായതോടെ തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ഡോക്ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു.