മദ്യപിക്കുന്നതിനിടെ തര്‍ക്കം : വയോധികയെ കൊല​പ്പെടുത്തിയ  ഭര്‍ത്താവ് അറസ്റ്റിൽ 

 

സുൽത്താൻ ബത്തേരി: മദ്യപിക്കുന്നതിനിടെ നടന്ന തര്‍ക്കത്തില്‍ വയോധികയെ കൊല​പ്പെടുത്തി ഭര്‍ത്താവ്. നൂല്‍പ്പുഴ-പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ വയോധികയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ഇതിനെ തുടര്‍ന്ന് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂണ്‍ 19 നാണ് ചക്കി (65) മരിച്ചത്. ആനക്കിടങ്ങില്‍ അബദ്ധത്തില്‍ വീണ് മരിച്ചെന്നാണ് ഭര്‍ത്താവ് ഗോപി ആളുകളെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ ചക്കിയുടെ മരണം കൊലപാതകമാണെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.

ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. അതോടെ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ചക്കിയുടെ തലയ്ക്കും കൈയ്ക്കും അടിയേറ്റ പരുക്കുകള്‍ ഉണ്ടെന്നും ഇതാണ് മരണകാരണമെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. മദ്യപിക്കുന്നതിനിടെ നടന്ന തര്‍ക്കത്തില്‍ ഗോപി ചക്കിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.