മാല കവർച്ചാ സംഘത്തിലെ മൂന്നുപേരെ കർണാടകത്തിൽ നിന്ന് പിടികൂടി വയനാട് പൊലീസ്

 

 തിരുനെല്ലി : വയനാട് ജില്ലയെ മുഴുവൻ ആശങ്കയിലാഴ്ത്തി മുങ്ങിയ മാല കവർച്ചാ സംഘത്തിലെ മൂന്നുപേരെ കൂടി പിന്തുടർന്ന് വലയിലാക്കി വയനാട് പൊലീസ്. തമിഴ്‌നാട് സേലം അമ്മപ്പേട്ട് സ്വദേശികളായ വള്ളിയമ്മ എന്ന ബിന്ദു (47), ദേവി എന്ന തിലോത്തമ (53), മധുര മുത്തുപ്പട്ടി പൊന്നി (39) എന്നിങ്ങനെ പേരുള്ള മൂന്ന് സ്ത്രീകളെയാണ് കർണാടകത്തിലെ മൽപേ ബീച്ചിൽ വെച്ച് കസ്റ്റഡിയിലെടുത്തത്.

കേരളത്തിലും തമിഴ്നാടിലും കർണാടകത്തിലും ആന്ധ്രപ്രദേശിലുമെല്ലാം വ്യാപിച്ചു കിടക്കുന്ന പിടിച്ചുപറി സംഘത്തിൽപെട്ട ഇവരെ വയനാട് ജില്ലാ പൊലീസ് മേധാവി ദേവമനോഹർ ഐപിഎസിന്റെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡാണ് (SAGOC) വലയിലാക്കിയത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകൾ ഇവർക്കെതിരെ നിലവിലുണ്ട്. തിരുനെല്ലി അമ്പലത്തിൽ കർക്കിട വാവുബലിക്കായെത്തിയ സ്ത്രീയുടെ സ്വർണമാല കവർന്ന കേസിലാണ് ഇവരെ ഇപ്പോൾ പിടികൂടിയിരിക്കുന്നത്. മാല കവർച്ചാ കേസുകളിൽ ജില്ലയിൽ പിടിയിലായവരുടെ എണ്ണം ഇതോടെ പത്തായി.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 12ന് രാവിലെയാണ് തിരുനെല്ലി അമ്പലത്തിൽ കർക്കിടക വാവുബലിക്ക് എത്തിയ സ്ത്രീയുടെ ഒന്നേ മുക്കാൽ പവന്റെ സ്വർണമാല അന്നദാന മണ്ഡപത്തിൽനിന്ന് ഇവർ കവർന്നത്. തൊട്ടടുത്തുണ്ടായിരുന്ന പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തുനിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം നടത്തി. കവർച്ചാ സംഘം ജില്ലയിൽ കറങ്ങിനടക്കുന്നുണ്ടെന്ന ബോധ്യപ്പെട്ടതിനെ തുടർന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചും സാമൂഹ്യമാധ്യമങ്ങളിലൂടെയും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും എല്ലായിടത്തും വ്യാപക തെരച്ചിൽ നടത്തുകയും ചെയ്തിരുന്നു.