കൊലപാതകം മുങ്ങിമരണമായി ചിത്രീകരിക്കാൻ 14 കാരന്റെ മൃതദേഹം തടാകത്തിൽ തള്ളി ; പിടിയിലായത് മൂന്ന് കുട്ടികൾ
മുംബൈ: മുംബൈയിൽ 14കാരനെ കൊലപ്പെടുത്തി തടാകത്തിൽ തള്ളി. കേസിൽ പ്രായപൂർത്തിയാവാത്ത മൂന്ന് കുട്ടികളെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം മുങ്ങിമരണമായി ചിത്രീകരിക്കാൻ കുറ്റാരോപിതർ സുഹൃത്തിൻറെ മൃതദേഹം വിഹാർ തടാകത്തിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാണ്ഡൂപ്പിലെ സ്കൂൾ വിദ്യാർഥി സിദ്ധാർഥ് ലോന്ധെയാണ് കൊല്ലപ്പെട്ടത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമാക്കിയത്.
മുങ്ങിമരണമല്ലെന്ന് സിദ്ധാർഥിൻറെ തലയ്ക്ക് മൂർച്ചയുള്ള ആയുധം കൊണ്ട് ഗുരുതരമായ പരിക്കേറ്റിരുന്നതായും ശ്വാസകോശത്തിലോ വയറിലോ വെള്ളം കണ്ടെത്തിയില്ലെന്നുമായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. 14 നും 15 നും ഇടയിൽ പ്രായമുള്ള മൂന്ന് പ്രതികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. പ്രതികളിൽ ഒരാൾ സിദ്ധാർഥിന്റെ സഹപാഠിയും, മറ്റ് രണ്ട് പേർ മറ്റൊരു സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളുമാണ്. നാല് പേരും ഭാണ്ഡൂപ്പ് സ്വദേശികളാണ്.
ഫെബ്രുവരി 22ന് ഉച്ചക്ക് മൂന്നുമണിയോടെ സിദ്ധാർഥ് കളിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയത്. വൈകീട്ട് തിരിച്ചെത്താത്തതിനാൽ, കുടുംബം അന്വേഷിച്ചങ്ങുകയും ഭാണ്ഡൂപ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. പിറ്റേന്ന്, സിദ്ധാർഥിന്റെ ചാരനിറത്തിലുള്ള ടീ-ഷർട്ടും കറുത്ത സ്ലിപ്പറുകളും വിഹാർ തടാകത്തിന് സമീപം കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
നീന്താൻ പോയതായിരുന്നുവെന്നും സിദ്ധാർഥിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മുങ്ങിമരിച്ചതാണെന്നുമായി സുഹൃത്തുക്കഴുടെ ആദ്യമൊഴി. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് ശേഷമുള്ള ചോദ്യം ചെയ്യലിനാണ് കുറ്റാരോപിതർ കുറ്റം സമ്മതിച്ചത്.