പൊലീസിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസ് : 12 വർഷമായി ഒളിവിൽ കഴിഞ്ഞ ​പ്രതി പിടിയിൽ

 

റാന്നി: പൊലീസിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് രജിസ്റ്റർ ചെയ്ത കേസിൽ, ജാമ്യമെടുത്തശേഷം മുങ്ങിയ പ്രതിയെ റാന്നി പൊലീസ് പിടികൂടി. റാന്നി നെല്ലിക്കാമൺ പുത്തൻപറമ്പിൽ വർഗീസ് പി. വർഗീസിനെയാണ് രഹസ്യവിവരത്തെ തുടർന്ന് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. 2008ൽ രജിസ്റ്റർ ചെയ്തതാണ് കേസ്. റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ വാറന്‍റ് നിലവിലുണ്ടായിരുന്ന പ്രതിയായ വർഗീസ് പി. വർഗീസിനെ അന്വേഷിച്ച് വീട്ടിലെത്തിയ അന്നത്തെ പൊലീസ് ഇൻസ്‌പെക്ടർ അബ്ദുൽ റാഷിയെയും സംഘത്തെയും ഇയാളും സഹോദരനും തടയുകയും പിടിച്ചുതള്ളുകയും ചെയ്തു. 2008 ഏപ്രിൽ നാലിനാണ് സംഭവം. അന്നുതന്നെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു.

ജാമ്യമെടുത്ത് മുങ്ങി ഡൽഹിയിലും മറ്റും കഴിഞ്ഞുവന്ന പ്രതി പിന്നീട് കോടതിയിൽ ഹാജരായില്ല. 12 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന ഇയാൾക്കെതിരെ റാന്നി കോടതിയിൽ ലോങ് പെൻഡിങ് വാറന്‍റ് ഉണ്ടായിരുന്നു. അടൂർ കോടതിയിൽ പ്രതിയെ ഹാജരാക്കി.