വാഹനം വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ് ;  മൂന്ന് പേർ അറസ്റ്റിൽ

 വാഹനം വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും പണവും കാറുകളും അപഹരിക്കുകയും ചെയ്ത കേസിൽ മൂന്ന് പേർ
 

 വാഹനം വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും പണവും കാറുകളും അപഹരിക്കുകയും ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ.ഒന്നാം പ്രതി ചേർത്തല തെക്ക് പി ഒ ആശാരിപ്പറമ്പ് വീട്ടിൽ കുരുട് എന്ന് വിളിക്കുന്ന സതീഷ് (34), അഞ്ചാം പ്രതി ഞാറക്കൽ വാർഡ് പതിമൂന്നിൽ പെരുമ്പള്ളിക്കര കൊല്ലംവേലിക്കകത്ത് വീട്ടിൽ ലിംബൂട്ടൻ എന്ന് വിളിക്കുന്ന ജോസഫ് ലിബിൻ ഡിക്രൂസ് (30), ആറാം പ്രതി എറണാകുളം ഉദയംപേരൂർ പാലത്തിങ്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (28) എന്നിവരെയാണ് അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരി ഇരുപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേർത്തല സ്വദേശിയായ യുവാവിനെയാണ് പ്രതികൾ സംഘം ചേർന്ന് മർദ്ദിച്ചത്. കേസിൽ ആകെ പത്ത് പ്രതികളാണുള്ളത്. പിടിയിലായവർ കൊടുംകുറ്റവാളികളാണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകവും വധശ്രമവും ഉൾപ്പെടെ പതിമൂന്നോളം കേസുകളിൽ ഈ കേസിലെ ഒന്നാം പ്രതിയായ സതീഷ് ഉൾപ്പെട്ടിട്ടുണ്ട്. അഞ്ചാം പ്രതി ജോസഫ് ലിബിൻ ഡിക്രൂസിനെതിരെ എറണാകുളത്ത് നിരവധി ക്രിമിനൽ കേസുകളുണ്ട്. കൂടാതെ, ഈ കേസിലെ ഏഴാം പ്രതിയായ കലേഷ് അരൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും നിരവധി കേസുകളിൽ പ്രതിയുമാണ്. ബാക്കിയുള്ള പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.