തൃശൂരിൽ 21 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തൃശൂർ വാടാനപ്പള്ളിയിൽ ആയുർവേദ മരുന്ന് കച്ചവടത്തിന്റെ മറവിൽ വീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിയ യുവാവിനെ പോലീസ് പിടികൂടി.
 

 തൃശൂർ: തൃശൂർ വാടാനപ്പള്ളിയിൽ ആയുർവേദ മരുന്ന് കച്ചവടത്തിന്റെ മറവിൽ വീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിയ യുവാവിനെ പോലീസ് പിടികൂടി. പാവറട്ടി സ്വദേശി ലിജിൻ (34) ആണ് തൃശൂർ റൂറൽ ഡൻസാഫ് സ്ക്വാഡിന്റെയും വാടാനപ്പള്ളി പോലീസിന്റെയും സംയുക്ത പരിശോധനയിൽ കുടുങ്ങിയത്.

ഞായറാഴ്ച പുലർച്ചെ നടത്തിയ റെയ്ഡിൽ ലിജിൻ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്ന് 21.5 കിലോ കഞ്ചാവും 260 ഗ്രാം ഹാഷിഷ് ഓയിലും പോലീസ് കണ്ടെടുത്തു. മുല്ലശ്ശേരിയിൽ ആയുർവേദ മരുന്ന് ഫാർമസി നടത്തിവരികയായിരുന്നു ഇയാൾ. പിടിയിലായ ലിജിൻ നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. വീടുകയറി ആക്രമണം നടത്തിയതിനും തട്ടിപ്പുകൾക്കും പാവറട്ടി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മുൻപ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.