ഇടുക്കിയിൽ കഞ്ചാവുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ

 

ഇടുക്കി: ഇടുക്കിയിൽ വൻ ലഹരി വേട്ട. കാറിൽ കടത്തിക്കൊണ്ട് വന്ന ആറര കിലോ ഉണക്ക കഞ്ചാവാണ് പിടികൂടിയത്. എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ എരമല്ലൂർ മങ്ങാട്ട് എം.കെ അബ്ബാസ് (52) ആണ് സംഭവത്തിൽ പിടിയിലായത്. കാറിൽ കടത്തിക്കൊണ്ട് പോവുകയായിരുന്ന കഞ്ചാവുമായാണ് പ്രതിയെ അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെൻറ് സ്ക്വാഡ് പിടികൂടിയത്.

സംഭവത്തിൽ ഇയാൾ കഞ്ചാവുമായി വന്ന കാറും പിടിച്ചെടുത്തു. ഇയാൾ അടിമാലി-മൂന്നാർ റൂട്ടിൽ പ്രൈവറ്റ് ബസിൽ ചെക്കറായി ജോലി ചെയ്ത് വരികയായിരുന്നുവെന്ന് എക്സൈസ് സംഘം പറഞ്ഞു. ഇതിനിടെ ഒഡീഷയിൽ നേരിട്ട് പോയി കഞ്ചാവ് വാങ്ങി അടിമാലി മേഖലയിൽ വിൽപ്പന നടത്തുന്നതിനായി കൊണ്ടുവരുന്ന വഴിയാണ് എക്സൈസ് പിടികൂടിയത്. എന്നാൽ, ഒഡീഷയിൽ നിന്നും എത്തിച്ച ബാക്കി കഞ്ചാവ് ശേഖരം എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാളോടൊപ്പം കൂടുതൽ സംഘാംഗങ്ങൾ ഉള്ളതായി സൂചനയുണ്ട്.

അതേസമയം പതിവായി കഞ്ചാവ് എത്തിച്ച് നൽകുന്നവരുടെ വിവരങ്ങളും ശേഖരിക്കേണ്ടതുണ്ടെന്നും എക്സൈസ് അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ രാഹുൽ ശശി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എൻ.കെ ദിലീപ്, ബിജു മാത്യു, പ്രിവൻറീവ് ഓഫീസർ (ഗ്രേഡ്) നെൽസൻ മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൾ ലത്തീഫ്, യദുവംശരാജ്, മുഹമ്മദ് ഷാൻ, സുബിൻ പി വർഗ്ഗീസ്, അലി അഷ്കർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിതിൻ ജോണി എന്നിവർ ചേർന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.