ആലുവയിൽ യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
ആലുവ: റെയിൽവേ സ്റ്റേഷന് സമീപം കോടനാട് സ്വദേശിയായ പ്രവാസി യുവാവിനെ ആക്രമിച്ച് പണവും ആഭരണവും കവർന്ന സംഭവത്തിൽ പ്രതികളെ പിടികൂടാനായത് നൂറോളം പേരെ ചോദ്യംചെയ്തതിലൂടെ. മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പിൽ സനൽ ചന്ദ്രൻ (38), തിരുവനന്തപുരം പള്ളിക്കൽ ചെമ്പിളവിള സജാദ് ഷാജഹാൻ (25), നെടുമ്പാശ്ശേരി മേക്കാട് മാളിയേക്കൽ വീട്ടിൽ ജോബി (44) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച്ച പുലർച്ച 3.30 ഓടെയാണ് സംഭവം. ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദേശാനുസരണം ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. പരിക്കേറ്റ പ്രവാസിയിൽനിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലും സംഭവസ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങളും പ്രദേശത്തെ സ്ഥിരം കുറ്റവാളികളെയും കേന്ദ്രീകരിച്ചുമായിരുന്നു അന്വേഷണം.
രാത്രികാല ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ എന്നിവരുൾപ്പെടെ നൂറോളം പേരെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളിലൂടെയാണ് പൊലീസ് പ്രതികളെക്കുറിച്ച സൂചനകളിലേക്ക് എത്തിയത്. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിന്റെ അന്വേഷണം ദുഷ്കരമായിരുന്നു. മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാൾ സംഭവത്തിനുശേഷം കൊല്ലൂരിലേക്ക് രക്ഷപ്പെട്ടതായി വിവരം ലഭിച്ചു. തുടർന്ന് ആലുവ സി.ഐ പി.എം. ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലൂരിലേക്ക് പുറപ്പെട്ടെങ്കിലും മൊബൈൽ ഫോൺ കാസർകോട്ട് ഉപേക്ഷിച്ച പ്രതി പെരുമ്പാവൂരിന് സമീപം എത്തിയതായി വിവരം ലഭിച്ചു.