ഉത്തർപ്രദേശിൽ ബലാത്സംഗത്തിനിരയായ കോളജ് വിദ്യാർഥിനി മരിച്ചു

 

ന്യൂഡൽഹി: ഉത്തർപ്രദേശിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടി മരിച്ചു. ഉന്നാവോ കോളജ് വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. സ്വകാര്യ ഭാഗങ്ങളിലെ അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്ത് രാജ് ഗൗതമിനെ (25) പൊലീസ് പിടികൂടി. പെൺകുട്ടി വീട്ടിൽ ഒറ്റക്കായിരുന്ന സമയമാണ് പ്രതി കുറ്റകൃത്യം നടത്തിയത്. രക്തം വാർന്ന് അബോധാവസ്ഥയിൽ കിടന്ന പെൺകുട്ടിയെ സഹോദരിയാണ് ആദ്യം കണ്ടത്.

പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ അയൽവാസികൾക്കും പങ്കുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. എന്നാൽ, കുറ്റകൃത്യത്തിൽ മറ്റാർക്കും പങ്കുള്ളതായി അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.