വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് : തിരുവനന്തപുരം സ്വദേശി പിടിയിൽ
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പോലീസ് പിടിയിൽ. തിരുവനന്തപുരം കാരോട് സ്വദേശി ലിജിൻ (24) ആണ് പോലീസ് പിടിയിലായത്. സോഷ്യൽ മീഡിയ വഴി നേരത്തെ പരിചയപ്പെട്ട 17 കാരിയെ ലിജിൻ സ്വന്തം വീട്ടിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം മടക്കി പാറശാല ബസ് സ്റ്റാൻഡിൽ എത്തിക്കാൻ പോകുന്ന വഴി, ഇരുവരും തമ്മില്‍ തർക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് പെൺകുട്ടിയെ ലിജിന്‍ ബസ് സ്റ്റാൻഡിൽ വിട്ട ശേഷം തിരികെ പോയെങ്കിലും പെൺകുട്ടി യുവാവിന്‍റെ വീടിന് പരിസരത്തേക്ക് തിരിച്ചെത്തി.
ഇവിടെയെത്തിയ പെണ്‍കുട്ടി സമീപവാസികളോട് ലിജിന്‍റെ വീട് അന്വേഷിച്ചു. അപരിചിതയായ പെണ്‍കുട്ടി യുവാവിന്‍റെ വീടന്വേഷിക്കുന്നതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പെണ്‍കുട്ടിയോട് വിവരം അന്വേഷിച്ചപ്പോള്‍ കുട്ടി തൃപ്തികരമല്ലാത്ത മറുപടിയാണ് നല്‍കിയത്. ഇതോടെ നാട്ടുകാര്‍ ജനപ്രതിനിധിയെ വിളിച്ച് വരുത്തുകയും പെണ്‍കുട്ടിയെ പോലീസിന് കൈമാറുകയുമായിരുന്നു. പോലീസ് പെണ്‍കുട്ടിയോട് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ലിജിനെ പെൺകുട്ടിയുടെ ബന്ധുക്കളെ കൊണ്ട് ഉച്ചക്കട ജംക്‌ഷനിലേക്ക് വിളിച്ച വരുത്തി പോലീസ് ഇയാളെ തന്ത്രപൂർവം പിടികുടൂകയായിരുന്നു. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.