സെൻസെക്‌സ് പോയിന്റ് ഉയർന്നു

 

 മുംബൈ: വ്യാപാരത്തിന്റെ തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം തകർപ്പൻ തിരിച്ചുവരവുമായി രാജ്യത്തെ ഓഹരി വിപണികൾ. സെൻസെക്‌സ് 350 ലധികം പോയിന്റ് ഉയർന്ന് 85,800 എന്ന നിലവാരം മറികടന്നപ്പോൾ, നിഫ്റ്റി 26,300 എന്ന നിർണ്ണായക പോയിന്റിന് മുകളിൽ പുതിയ റെക്കോർഡ് ഉയരം കുറിച്ചു.

വൻകിട ബ്ലൂചിപ്പ് കമ്പനികളിൽ നിക്ഷേപം വർധിച്ചതാണ് വിപണിക്ക് കരുത്തായത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില ഒരു ശതമാനം ഉയർന്ന് 1,611 രൂപയിലെത്തി. വിദേശ നിക്ഷേപകർ വീണ്ടും ഓഹരികൾ വാങ്ങിക്കൂട്ടാൻ തുടങ്ങിയതും, ആഗോളതലത്തിൽ എണ്ണവില കുറഞ്ഞതും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. കൂടാതെ, പണലഭ്യത ഉറപ്പാക്കാൻ റിസർവ് ബാങ്ക് നടത്തുന്ന ഇടപെടലുകളും നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകി.

ഓഹരി വിപണി മുന്നേറുമ്പോഴും ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തുകയാണ്. വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ നാല് പൈസയുടെ ഇടിവ് രേഖപ്പെടുത്തിയതോടെ രൂപയുടെ മൂല്യം 90.24 എന്ന നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസം 20 പൈസയുടെ നഷ്ടത്തിലാണ് രൂപ ക്ലോസ് ചെയ്തിരുന്നത്. വെനസ്വേലയിൽ അമേരിക്ക സ്വീകരിച്ച സൈനിക നടപടിയെത്തുടർന്ന് ആഗോളതലത്തിലുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വങ്ങളാണ് രൂപയുടെ മൂല്യത്തെ ഇത്രത്തോളം പ്രതികൂലമായി ബാധിച്ചത്.