സ്വർണവില ഇന്ന് രണ്ടാമതും കുറഞ്ഞു
ഇന്ന് രണ്ടാംതവണയും സ്വർണവില കുറഞ്ഞു. ഗ്രാമിന് 400 രൂപയും പവന് 3200 രൂപയുമാണ് ഉച്ചക്ക് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,490 രൂപയും പവന് 1,07,920 രൂപയുമായി.
കൊച്ചി: ഇന്ന് രണ്ടാംതവണയും സ്വർണവില കുറഞ്ഞു. ഗ്രാമിന് 400 രൂപയും പവന് 3200 രൂപയുമാണ് ഉച്ചക്ക് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,490 രൂപയും പവന് 1,07,920 രൂപയുമായി.
ഇന്ന് രാവിലെ ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയും പവന് 6640 രൂപ കുറഞ്ഞ് 1,11,120 രൂപയുമായിരുന്നു. ആഗോള വിപണിയിലും ഇടിവുതുടരുകയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില കുറയുന്നത്.
ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 5.54% ശതമാനം ഇടിഞ്ഞ് ഔൺസിന് 4,621.93 ഡോളറായി. 271.27 ഡോളറാണ് കുറഞ്ഞത്. രണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം റെക്കോഡ് നിരക്കായ 5,594.28 ഡോളറിലേക്ക് സ്പോട്ട് ഗോൾഡ് എത്തിയിരുന്നു. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 2.36% ശതമാനം ഇടിഞ്ഞു. 4,633.31 ഡോളറിലാണ് യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 111.79 ഡോളറാണ് കുറഞ്ഞത്.
ഡോളർ കരുത്താർജിക്കുന്നതാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന്. ഫെഡറൽ റിസർവ് ചെയർമാനായി ഡോണൾഡ് ട്രംപ് കെവിൻ വാഷിനെ നിയമിച്ചതും സ്വർണവിലയെ സ്വാധീനിച്ചു. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പലിശനിരക്ക് ഉയർത്തണമെന്ന വാദഗതിക്കാരനാണ് കെവിൻ. യു.എസ് കേന്ദ്രബാങ്കിന്റെ തലപ്പത്ത് കെവിനെത്തിയാൽ പലിശനിരക്ക് ഉയർത്തുമെന്ന ആശങ്കയാണ് ഇപ്പോഴുള്ള വിലയിടിവിന്റെ മറ്റൊരു കാരണം.