സ്വർണ്ണവിലയിൽ വീണ്ടും വർധന
ഉപഭോക്താക്കളെ ആശങ്കയിലാക്കി സ്വർണവില ചാഞ്ചാട്ടം തുടരുന്നു. ഇന്ന് രാവിലെ കുറഞ്ഞ വില, ഉച്ചക്ക് തിരിച്ചു കയറി. പവന് 1,880 രൂപയും ഗ്രാമിന് 235 രൂപയുമാണ് ഉച്ചക്ക് കൂടിയത്. ഇതോടെ പവന് 1,04,800 രൂപയും ഗ്രാമിന് 13100 രൂപയുമായി.
കൊച്ചി : ഉപഭോക്താക്കളെ ആശങ്കയിലാക്കി സ്വർണവില ചാഞ്ചാട്ടം തുടരുന്നു. ഇന്ന് രാവിലെ കുറഞ്ഞ വില, ഉച്ചക്ക് തിരിച്ചു കയറി. പവന് 1,880 രൂപയും ഗ്രാമിന് 235 രൂപയുമാണ് ഉച്ചക്ക് കൂടിയത്. ഇതോടെ പവന് 1,04,800 രൂപയും ഗ്രാമിന് 13100 രൂപയുമായി.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഒരൊറ്റ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ ഇന്നലെ വൈകീട്ട് കുതിച്ചുയർന്ന സ്വർണവില, ഇന്ന് രാവിലെ ഇടിഞ്ഞിരുന്നു. ഇറാനുമായുള്ള ചർച്ചകൾ ഫലപ്രദമായിരുന്നുവെന്നും പവർ പ്ലാൻറുകൾക്കും ഊർജ കേന്ദ്രങ്ങൾക്കും നേരെയുള്ള സൈനിക ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് മാറ്റിവെക്കാൻ നിർദേശം നൽകിയതായും ഇന്നലെ ട്രംപ് അറിയിച്ചിരുന്നു. ഇന്നലെ ഉച്ചക്ക് ലക്ഷത്തിന് താഴേക്ക് ഇടിഞ്ഞ സ്വർണം, ട്രംപിന്റെ ഈ പ്രസ്താവനയോടെ വൈകീട്ട് തിരിച്ചു കയറി. എന്നാൽ, ഇറാന്റെ നിഷേധക്കുറിപ്പ് വന്നതോടെ മാർക്കറ്റ് ഇടിയുകയായിരുന്നു. ഇന്ന് രാവിലെ ഗ്രാമിന് 270 രൂപ കുറഞ്ഞ് 12,865 രൂപയും പവന് 2,160 കുറഞ്ഞ് 1,02,920 രൂപയുമായിരുന്നു വില. ആഗോള വിപണിയിലും തിരിച്ചുവരവ് പ്രകടമാണ്. സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 4,401.53 ഡോളറായി. രാവിലെ 4,346.3 ഡോളറായിരുന്നു നിരക്ക്.
ഇന്നലെ ഉച്ചക്കുമുമ്പായി രണ്ടുതവണ വില കുത്തനെ കുറഞ്ഞ സ്വർണം വൈകീട്ട് തിരിച്ചുകയറുകയായിരുന്നു. രാവിലെയും ഉച്ചക്കുമായി സ്വർണവില പവന് 7,560 രൂപ കുറഞ്ഞ് 99,480 രൂപയായിരുന്നു. എന്നാൽ, യുദ്ധത്തിന്റെ പിരിമുറുക്കം കുറഞ്ഞുവെന്ന പ്രതീതി ഉണ്ടായതോടെ വൈകീട്ട് രണ്ടുതവണ വില കൂടി. പവന് 5600 രൂപ വർധിച്ച് 1,05,080 രൂപയാണ് ആയത്.
ആദ്യം പവന് 1600 രൂപ കൂടി 1,01,080 രൂപയായി. ഗ്രാമിന് 200 രൂപ കൂടി 12,635 ആയി. പിന്നീട് ഒറ്റയടിക്ക് പവന് 4000 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,080 രൂപയായി ഉയർന്നു. ഗ്രാമിന് 500 രൂപ വർധിച്ച് 13,135 രൂപയായി. ശനിയാഴ്ച ഗ്രാമിന് 275 രൂപയും പവന് 2200 രൂപയും കുറഞ്ഞിരുന്നു. വ്യാഴാഴ്ച സ്വർണവിലയിൽ മൂന്നു തവണ മാറ്റമുണ്ടായി. രാവിലെയും ഉച്ചക്കും വൈകിട്ടുമായി പവന് 5,240 രൂപയാണ് കുറഞ്ഞത്. ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന്. പിന്നീട് കുറഞ്ഞും ഏറിയും വിപണിയിൽ ചാഞ്ചാട്ടം തുടർന്നു.