ആഗോള പ്രതിസന്ധി ബാധിക്കുന്നു: ഗർഭനിരോധന ഉറകളുടെ വില കുതിക്കുന്നു ;   270 രൂപയിൽ നിന്ന് 324 രൂപയിലേക്ക്

ഗർഭനിരോധന ഉറകളുടെ വിലയിൽ വൻവർദ്ധനവുണ്ടാകുമെന്ന മുന്നറിയിപ്പുമായി ആഗോള വിപണി. ലോകത്തെ ഏറ്റവും വലിയ ഗർഭനിരോധന ഉറകളുടെ നിർമാതാക്കളായ മലേഷ്യൻ കമ്പനി കാരക്സാണ് ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്

 

ഗർഭനിരോധന ഉറകളുടെ വിലയിൽ വൻവർദ്ധനവുണ്ടാകുമെന്ന മുന്നറിയിപ്പുമായി ആഗോള വിപണി. ലോകത്തെ ഏറ്റവും വലിയ ഗർഭനിരോധന ഉറകളുടെ നിർമാതാക്കളായ മലേഷ്യൻ കമ്പനി കാരക്സാണ് ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്. ഇറാനുമായുള്ള യുഎസിന്റെ സംഘർഷത്തോടെയുണ്ടായ ഹോ‍ർമുസ് കടലിടുക്കിലെ പ്രതിസന്ധിയാണ് ഗർഭനിരോധന ഉറകളുടെ വിലയിൽ വ‍ർദ്ധനവുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ കാരണം. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട സൂചനകൾ ആഗോള വിപണിയിൽ ശക്തമായിരുന്നു. കാരക്സിന്റെ സിഇഒ ഗോ മിയ കിയാറ്റ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ഹോ‍ർമുസ് കടലിടുക്കിലൂടെയുള്ള അസംസ്കൃത വസ്തുക്കളുടെ വിതരണം തടസപ്പെട്ടതിനാൽ ഗ‍‌‌ർഭനിരോധന ഉറകളുടെ വില 30 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ വ‌‌ർദ്ധിപ്പിക്കുമെന്നാണ് കാരക്സ് പ്രഖ്യാപിച്ചത്. വെടിനിർത്തൽ, ഹോർമുസ് കടലിടുക്ക് തുറക്കൽ തുടങ്ങിയ വിഷയങ്ങളിൽ യുഎസ് – ഇറാൻ സംഘർഷം തുട‌ർന്നാൽ വില ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കമ്പനി അറിയിച്ചു.

സംഘർഷം ആരംഭിച്ചതിനുശേഷം ഉൽപാദനച്ചെലവ് ഗണ്യമായി വർദ്ധിച്ചതായി ഗോ മിയ കിയാറ്റ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നിലവിലുള്ള യുദ്ധവും ഹോർമുസിനെതിരായ യുഎസ് ഉപരോധവും ഗർഭനിരോധന ഉറയുടെ ഉൽപാദനത്തിന് നിർണായകമായ സിലിക്കൺ ഓയിലിന്റെയും സിന്തറ്റിക് റബ്ബറിന്റെയും വിതരണത്തെ തടസപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഉദാഹരണത്തിന്, 12 ഡ്യൂറക്സ് കോണ്ടം പായ്ക്കറ്റിന്റെ വില 20 ശതമാനം വ‍ർദ്ധിപ്പിക്കുമ്പോൾ 270 രൂപയിൽ നിന്ന് ഏകദേശം 324 രൂപയായി ഉയരും.

ആഗോളതലത്തിൽ വ‍ർഷംതോറും 500 കോടിയിലധികം ഗർഭനിരോധന ഉറകൾ നിർമ്മിക്കുന്ന കമ്പനിയാണ് കാരക്‌സ്. ഡ്യൂറെക്‌സ്, ട്രോജൻ തുടങ്ങിയ പല പ്രമുഖ ബ്രാൻഡുകൾക്ക് പുറമെ ഐക്യരാഷ്ട്രസഭയുടെയും മറ്റും ആരോഗ്യ പദ്ധതികളിലേക്കും ഇവർ ഉൽപ്പന്നങ്ങൾ നൽകുന്നുണ്ട്. കപ്പൽഗതാഗതത്തിലെ തടസം, അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവ്, പാക്കേജിംഗ് ചെലവ് തുടങ്ങിയ കാരണങ്ങളും കമ്പനികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം, ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ഗർഭനിരോധന ഉറകളുടെ നിർമാണത്തെ മാത്രമല്ല, വിവിധ രാജ്യങ്ങിലെ മരുന്ന് നിർമാണത്തെയും ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. മരുന്ന് നിർമ്മാണത്തിന് ആവശ്യമായ പെട്രോകെമിക്കൽ ലായനികളുടെ വിലയിൽ മുപ്പത് മുതൽ നാൽപത് ശതമാനം വരെ വർധനയുണ്ടായിട്ടുണ്ട്. ഇത് മരുന്നുകളുടെ വിലയിൽ പത്ത് മുതൽ 20 ശതമാനം വരെയുള്ള വ‍‌ർദ്ധനവിന് കാരണമായേക്കും.