ഇന്ത്യ പോസ്റ്റ് ഇനി  മിന്നല്‍ വേഗത്തില്‍ : 24 മണിക്കൂറിനുള്ളില്‍ ഡെലിവറി

സ്വകാര്യ കൊറിയര്‍ കമ്പനികളോട് കിടപിടിക്കുന്ന തരത്തില്‍, അതിവേഗ സേവനവുമായി തപാല്‍ വകുപ്പ് (ഇന്ത്യ പോസ്റ്റ്) അതിന് തയ്യാറായി കഴിഞ്ഞു. '24 സ്പീഡ് പോസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പദ്ധതിയില്‍ തപാല്‍ പെട്ടികള്‍ക്കും പോസ്റ്റ്മാന്‍മാര്‍ക്കും ഇനി വേഗം കൂടുതലായിരിക്കും. സാധാരണക്കാര്‍ക്കും ബിസിനസുകാര്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന രീതിയിലാണ് ഈ 'എക്‌സ്പ്രസ് ഡെലിവറി' സേവനം ഒരുക്കിയിരിക്കുന്നത്.

 


സ്വകാര്യ കൊറിയര്‍ കമ്പനികളോട് കിടപിടിക്കുന്ന തരത്തില്‍, അതിവേഗ സേവനവുമായി തപാല്‍ വകുപ്പ് (ഇന്ത്യ പോസ്റ്റ്) അതിന് തയ്യാറായി കഴിഞ്ഞു. '24 സ്പീഡ് പോസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പദ്ധതിയില്‍ തപാല്‍ പെട്ടികള്‍ക്കും പോസ്റ്റ്മാന്‍മാര്‍ക്കും ഇനി വേഗം കൂടുതലായിരിക്കും. സാധാരണക്കാര്‍ക്കും ബിസിനസുകാര്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന രീതിയിലാണ് ഈ 'എക്‌സ്പ്രസ് ഡെലിവറി' സേവനം ഒരുക്കിയിരിക്കുന്നത്.


പ്രീമിയം സേവനം

അടിയന്തരമായി അയക്കേണ്ട പാഴ്‌സലുകള്‍, രേഖകള്‍, മറ്റ് സാധനങ്ങള്‍ എന്നിവ അടുത്ത ദിവസം തന്നെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്ന് ഉറപ്പുനല്‍കുന്ന ഇന്ത്യ പോസ്റ്റിന്റെ പുതിയ പ്രീമിയം സേവനമാണിത്. ഇന്ന് ഡല്‍ഹിയില്‍ വെച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ എം. സിന്ധ്യയും സഹമന്ത്രി ഡോ. ചന്ദ്രശേഖര്‍ പെമ്മസാനിയും ചേര്‍ന്ന് ഇതിന്റെ ഉത്ഘാടനം നിര്‍വഹിക്കും. തുടക്കത്തില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട 6 മെട്രോ നഗരങ്ങളിലാണ് (ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ്) ഈ സേവനം ലഭ്യമാകുക.

കൃത്യമായ ഡെലിവറി ഉറപ്പ്

സാധനം അയച്ചാല്‍ അടുത്ത ദിവസമോ അല്ലെങ്കില്‍ അതിനടുത്ത ദിവസമോ കൃത്യമായി എത്തിക്കുമെന്ന് തപാല്‍ വകുപ്പ് ഉറപ്പ് നല്‍കുന്നു. ഈ പാഴ്‌സലുകള്‍ക്കായി പ്രത്യേക വിന്‍ഡോകളും വിമാനമാര്‍ഗ്ഗമുള്ള അതിവേഗ കൈമാറ്റവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാധനങ്ങള്‍ കൈമാറുന്നത് ഒടിപി ഉപയോഗിച്ചായിരിക്കും. ഇത് തെറ്റായ ആളുകളുടെ കൈവശം സാധനങ്ങള്‍ എത്താതിരിക്കാന്‍ സഹായിക്കും. പാഴ്‌സല്‍ എവിടെ എത്തിയെന്ന് എസ് എം എസ് വഴി തത്സമയം അറിയാന്‍ സാധിക്കും. പറഞ്ഞ സമയത്തിനുള്ളില്‍ സാധനം എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ഉറപ്പുനല്‍കിയ സേവനത്തിന്റെ ഭാഗമായി പണം തിരികെ ലഭിക്കുന്ന സംവിധാനവും ഇതിലുണ്ട്.

ബിസിനസ്സുകാര്‍ക്കുള്ള നേട്ടങ്ങള്‍

വലിയ രീതിയില്‍ സാധനങ്ങള്‍ അയക്കുന്ന ബിസിനസ് സ്ഥാപനങ്ങള്‍ക്കായി ചില പ്രത്യേക ഇളവുകളും സൗകര്യങ്ങളും ഇന്ത്യ പോസ്റ്റ് ഒരുക്കിയിട്ടുണ്ട്. ബിസിനസ് ഉപഭോക്താക്കള്‍ക്ക് ബൈ നൗ പേ ലേറ്റര്‍ സൗകര്യം ലഭിക്കും. സാധനങ്ങള്‍ അയക്കാന്‍ ഓഫീസില്‍ പോകേണ്ട എന്ന സൗകര്യം ഉണ്ട്. അവര്‍ വന്ന് വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ ശേഖരിക്കും. എല്ലാം ഓണ്‍ലൈന്‍ വഴി ഏകോപിപ്പിച്ച ബില്ലിംഗ് സംവിധാനത്തിലൂടെ ലളിതമാക്കും.

ഈ മാറ്റങ്ങളെല്ലാം അഡ്വാന്‍സ്ഡ് പോസ്റ്റല്‍ ടെക്‌നോളജി എന്ന വലിയൊരു പദ്ധതിയുടെ ഭാഗമാണ്. തപാല്‍ വകുപ്പിനെ ആധുനികവല്‍ക്കരിക്കാനും സാങ്കേതികവിദ്യ ഉപയോഗിച്ച് സേവനങ്ങളുടെ വേഗതയും വിശ്വാസ്യതയും കൂട്ടാനുമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചുരുക്കത്തില്‍, സ്വകാര്യ കൊറിയര്‍ കമ്പനികളോട് കിടപിടിക്കുന്ന തരത്തില്‍, ഏറ്റവും കുറഞ്ഞ ചിലവില്‍ മികച്ച സേവനം നല്‍കാനാണ് ഇന്ത്യ പോസ്റ്റ് ഈ പുതിയ ചുവടുവെപ്പിലൂടെ ശ്രമിക്കുന്നത്. നിലവില്‍, '24 സ്പീഡ് പോസ്റ്റ്' സേവനം അതിന്റെ ആദ്യ ഘട്ടത്തിലാണ്.

എന്ന് കേരളത്തിലേക്കെത്തും?

കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഈ സേവനം എപ്പോള്‍ വരുമെന്ന് തപാല്‍ വകുപ്പ് കൃത്യമായ ഒരു തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മെട്രോ നഗരങ്ങളിലെ വിജയകരമായ പരീക്ഷണത്തിന് ശേഷം, അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ടാം ഘട്ടമായി കേരളം ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ പ്രമുഖ നഗരങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കേരളത്തിലെ പോസ്റ്റ് ഓഫീസുകളില്‍ ഇതിനാവശ്യമായ പുതിയ സാങ്കേതികവിദ്യ ഇതിനോടകം തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി വരുന്നുണ്ട്. അതിനാല്‍ തന്നെ കേരളത്തിന് അധികം കാത്തിരിക്കേണ്ടി വരില്ല എന്നാണ് സൂചനകള്‍.

നിലവില്‍ നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ ചെന്നൈയിലും ബെംഗളൂരുവിലും ഈ സേവനം തുടങ്ങുന്നതുകൊണ്ട്, ആ നഗരങ്ങളിലേക്ക് കേരളത്തില്‍ നിന്ന് സാധനങ്ങള്‍ അയക്കുമ്പോഴും അവിടെ നിന്ന് ഇങ്ങോട്ട് വരുമ്പോഴും ഇനിയുള്ള ദിവസങ്ങളില്‍ തന്നെ വേഗതയില്‍ മാറ്റങ്ങള്‍ വന്നേക്കാം.