കേന്ദ്രസര്‍ക്കാര്‍ നയം മാറ്റം ; കേരള സര്‍ക്കാറിന് ഒരുവര്‍ഷം 37,000 കോടി രൂപയുടെ വരുമാനനഷ്ടം

 

കേന്ദ്രസര്‍ക്കാര്‍ നയങ്ങളിലും മാനദണ്ഡങ്ങളിലും വരുത്തിയ മാറ്റം മൂലം സംസ്ഥാന സര്‍ക്കാരിന് ഒരു വര്‍ഷം കൊണ്ട് 37,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. മൂന്നാറില്‍ നടന്ന പഞ്ചായത്ത് പദ്ധതി അവലോഗന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രി കേന്ദ്രസര്‍ക്കാറിന്‍റെ നയം മാറ്റത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഈ വരുമാന നഷ്ടം പ്രളയകാലത്ത് ഉണ്ടായതിനേക്കാള്‍ കൂടുതലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വളരെ ഗുരുതരമായ സാമ്പത്തിക സാഹചര്യത്തിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ കടന്ന് പോകുന്നത്. സര്‍ക്കാരിന്‍റെ അല്ലാത്ത പ്രശ്‌നങ്ങള്‍ കൊണ്ടാണ് ഇത്രയും വലിയ സാമ്പത്തീക നഷ്ടം സര്‍ക്കാരിന് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സംസ്ഥാന സര്‍ക്കാറിന് 37,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളിലും മാനദണ്ഡങ്ങളിലും ഉണ്ടാക്കിയ മാറ്റങ്ങള്‍ മൂലമുണ്ടായി. അത്തരമൊരു സാഹചര്യം  മറികടക്കാന്‍ വായ്പ എടുക്കാന്‍ ശ്രമിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വായ്പാ നയങ്ങളില്‍ മറ്റം വരുത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കും പണം കടമെടുക്കുന്ന സാഹചര്യം അവഗണിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മൂന്നാറില്‍ നടന്ന പഞ്ചായത്ത് പദ്ധതി അവലോഗന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെ സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സാധാരണ ഏതൊരു സംസ്ഥാനവും പദ്ധതി വിഹിതം വെട്ടിക്കുറച്ച് ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യുക. ഇത്തരം സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ സൈസ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല അര ശതമാനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതവും മേന്‍റനസ് ഗ്രാന്‍റ്  വര്‍ദ്ധിപ്പിക്കുകയും ചെയ്തെന്നും മന്ത്രി ചൂണ്ടിക്കാട്ടി.