ട്വിറ്റർ ഏറ്റെടുക്കൽ പൂർത്തിയാക്കിയതിന് പിന്നാലെ മസ്കിന്റെ  സമ്പത്തിൽ നിന്ന് വലിയൊരു ഭാഗം നഷ്ടമായതായി ബ്ലൂംബെർഗ് റിപ്പോർട്ട്

 

44 ബില്യൺ ഡോളർ (3.62 ലക്ഷം കോടി രൂപ) മുടക്കി ട്വിറ്റർ ഏറ്റെടുക്കൽ പൂർത്തിയാക്കിയതിന് പിന്നാലെ ടെസ്‍ല സ്ഥാപകനും ലോക കോടീശ്വരനുമായ ഇലോൺ മസ്കിന് സമ്പത്തിൽ നിന്ന് വലിയൊരു ഭാഗം നഷ്ടമായതായി ബ്ലൂംബെർഗ് റിപ്പോർട്ട്. ലോകകോടീശ്വര​​ന്റെ സമ്പാദ്യത്തിൽ നിന്ന് 10 ബില്യൺ ഡോളറാണ് (83,000 കോടി രൂപ) കുറഞ്ഞത്.

ഇതോടെ ഈ വർഷം മസ്‌കിന്റെ മൊത്തം നഷ്ടം 66 ബില്യൺ ഡോളറിലെത്തി. ട്വിറ്റർ ഏറ്റെടുക്കൽ പൂർത്തിയാക്കാൻ മസ്‌ക് തന്റെ എല്ലാ ലിക്വിഡ് ആസ്തികളും ഉപയോഗിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ ബാധ്യതകൾ 4.6 ബില്യൺ ഡോളറായും വർദ്ധിച്ചു.

ട്വിറ്റർ ഏറ്റെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഏപ്രിൽ നാലിനാണ് മസ്ക് തുടക്കം കുറിച്ചത്. ഇതോടെ ട്വിറ്ററിലെ ഏറ്റവും വലിയ ഓഹരി ഉടമയായും അദ്ദേഹം മാറി. എന്നാൽ, ഇടക്കുവെച്ച് ട്വിറ്റർ വാങ്ങാൻ താൽപര്യമില്ലെന്നും മസ്ക് പറഞ്ഞു. പല കാരണങ്ങൾ പറഞ്ഞാണ് ഒഴിയാൻ ശ്രമിച്ചത്. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ ബാഹുല്യവും, കമ്പനിയിലെ മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തലുകളുമൊക്കെയാണ് കാരണമായി ഉന്നയിച്ചത്. ഇതിനെതി​രെ ട്വിറ്റർ ഉടമകൾ കോടതിയിൽ കേസ് നൽകി. തുടർന്ന് കേസ് നടക്കുന്നതിനിടെ നാടകീയമായി ഇടപാട് പൂർത്തിയാക്കുമെന്ന് മസ്ക് അറിയിച്ചു.