കമ്പനികൾക്ക് ഇനി കബളിപ്പിക്കാനാവില്ല ; എസി ഓൺ ചെയ്ത് മൈലേജ് അളക്കണം
ഇന്ത്യൻ വാഹന വിപണിയിൽ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കി പുതിയ മൈലേജ് പരിശോധനാ നിയമം വരുന്നു. വരുന്ന ഒക്ടോബർ മുതൽ കാറുകളുടെ ഇന്ധനക്ഷമത പരിശോധിക്കുമ്പോൾ എയർ കണ്ടീഷനിങ് പ്രവർത്തിപ്പിക്കണമെന്നത് കേന്ദ്ര സർക്കാർ നിർബന്ധമാക്കി.
നിലവിൽ എസി ഓഫാക്കി നടത്തുന്ന പരിശോധനകൾ വഴി കമ്പനികൾ അവകാശപ്പെടുന്ന ഉയർന്ന മൈലേജ് യഥാർത്ഥ റോഡുകളിൽ ലഭിക്കുന്നില്ലെന്ന ഉപഭോക്താക്കളുടെ പരാതി കണക്കിലെടുത്താണ് ഈ നീക്കം.
പുതിയ നിയമത്തിന്റെ പ്രസക്തി
ഇന്ത്യയിൽ വാഹനങ്ങൾ വാങ്ങുന്നവരുടെ പ്രധാന ആകർഷണം മൈലേജ് ആണ്. എന്നാൽ ടെസ്റ്റ് കണ്ടീഷനിൽ ലഭിക്കുന്ന ഇന്ധനക്ഷമത പ്രായോഗികമായി ഡ്രൈവ് ചെയ്യുമ്പോൾ ലഭിക്കാറില്ല. ഇതിന്റെ പ്രധാന കാരണം മിക്ക ഉപയോക്താക്കളും എസി ഓൺ ചെയ്താണ് വാഹനം ഓടിക്കുന്നത് എന്നതാണ്. എസി പ്രവർത്തിക്കുമ്പോൾ എൻജിന് അധിക ഭാരം ലഭിക്കുന്നതിനാൽ ഇന്ധനക്ഷമത കുറയും. ഒക്ടോബർ മുതൽ നടപ്പിലാക്കുന്ന പുതിയ നിയമത്തോടെ, ആഭ്യന്തരമായി നിർമ്മിക്കുന്നതും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ ‘എം1’ വിഭാഗത്തിൽപ്പെട്ട വാഹനങ്ങളും എസി ഓൺ ചെയ്ത നിലയിൽ മൈലേജ് ടെസ്റ്റ് വിജയിച്ചാൽ മാത്രമേ ഗുണമേന്മ സർട്ടിഫിക്കേഷൻ ലഭിക്കൂ.നിർമ്മാതാക്കൾക്ക് വെല്ലുവിളി.
കമ്പനികൾ പരസ്യങ്ങളിൽ നൽകുന്ന മൈലേജ് കണക്കുകളിൽ ഇനി വലിയ മാറ്റമുണ്ടാകാൻ ഇത് കാരണമാകും. യഥാർത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളോട് നീതിപുലർത്തുന്ന മൈലേജ് വിവരങ്ങൾ ലഭ്യമാകുന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും. എന്നാൽ, ഉയർന്ന മൈലേജ് കാണിച്ച് വിപണി പിടിക്കുന്ന കമ്പനികൾക്ക് ഈ പുതിയ നിബന്ധന വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.