കാത്തിരിപ്പിന് അവസാനം;സുനിതയും ബുച്ചും ബുധനാഴ്ച മടങ്ങും
ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ കൊണ്ട് വരാനുള്ള സ്‌പേസ്എക്‌സ് ക്രൂ10 ദൗത്യം വിക്ഷേപിച്ചു. അമേരിക്കന്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 7.03-ഓടെയാണ് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30-ന്) നാസയുടെ ഫ്‌ളോറിഡ കെന്നഡി സ്പേസ് സെന്ററിലെ 39 എ വിക്ഷേപണത്തറയില്‍ നിന്ന് സ്‌പേസ്എക്‌സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്. നാല് യാത്രികരാണ് പേടകത്തില്‍ ഉള്ളത്.
നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആന്‍ മക്‌ക്ലെയിന്‍, നിക്കോളെ അയേഴ്‌സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോവ് എന്നിവരാണ് ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചിട്ടുള്ളത്. ഇവർ നിലയത്തില്‍ (ഐഎസ്എസ്) എത്തുന്നതോടെ സുനിതാ വില്യംസ് ഉള്‍പ്പെടെയുള്ളവർ മാർച്ച് 19ന് ഭൂമിയിലേക്കുള്ള മടക്കം ആരംഭിക്കും.
ഇന്ന് രാത്രി 11.30-ഓടെ പേടകം ഐഎസ്എസുമായി ഡോക്കിങ് നടത്തിയേക്കും. കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് പാഡിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ക്രൂ-10 വിക്ഷേപണം കഴിഞ്ഞ ദിവസം മാറ്റുകയും ദൗത്യം വീണ്ടും വൈകുകയും ചെയ്തിരുന്നു. ഒമ്പത് മാസമായി ബഹിരാകാശ നിലയത്തിൽ കുടുങ്ങി കിടക്കുകയാണ് സുനിത വില്യംസും ബുച്ച് വിൽമോറും. മാര്‍ച്ച് 19 ബുധനാഴ്ച സുനിത ഉള്‍പ്പെടെയുള്ളവരുമായി പേടകം ഭൂമിയിലേക്ക് തിരികെ വരും.
നേരത്തെ രണ്ടു തവണ പേടകം അയക്കാൻ ശ്രമം നടത്തിയെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം ദൗത്യം മുടങ്ങിയിരുന്നു. കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ ഇരുവരും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂൺ ആറിന് ഐഎസ്എസിലെത്തി ജൂൺ 13 ഓടെ മടങ്ങാനായിരുന്നു പദ്ധതി. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഇരുവരുമില്ലാതെ സ്റ്റാര്‍ലൈനര്‍ തിരിച്ചെത്തി.