കടുത്ത വേനലിൽ സൗദി അറേബ്യയിൽ തണ്ണിമത്തൻ വിപണി സജീവമാകുന്നു
കടുത്ത വേനലിൽ ദാഹശമന ഫലങ്ങൾക്ക് ആവശ്യക്കാർ വർധിക്കുന്നതോടെ സൗദി അറേബ്യയിൽ തണ്ണിമത്തൻ വിപണി സജീവമാകുകയാണ്. പ്രാദേശിക വിപണികളിൽ തണ്ണിമത്തന്റെ വിൽപ്പന കുതിച്ചുയരുന്നതിനിടെ, രാജ്യത്ത് പ്രതിവർഷം ഏകദേശം 6.2 ലക്ഷം ടൺ തണ്ണിമത്തൻ ഉൽപ്പാദിപ്പിക്കുന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. ആഭ്യന്തര ആവശ്യത്തിന്റെ 99 ശതമാനവും സ്വന്തം ഉൽപ്പാദനത്തിലൂടെ നിറവേറ്റാൻ സൗദിക്ക് കഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി. വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതും രാജ്യത്ത് വ്യാപകമായി കൃഷി ചെയ്യുന്ന പ്രധാന ഫലവിളകളിലൊന്നുമായി തണ്ണിമത്തൻ മാറിയിരിക്കുകയാണ്.
റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ, അൽ ജൗഫ്, അൽ ബഹ, മദീന, അൽ ഖസീം, തബൂക്ക്, ഹാഇൽ, അസീർ, ജിസാൻ ഉൾപ്പെടെ സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും തണ്ണിമത്തൻ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. വ്യക്തിഗത ഉപഭോഗത്തിന് പുറമെ, ഭക്ഷ്യസംസ്കരണ വ്യവസായ മേഖലകളിലും വലിയ തോതിൽ ഉപയോഗിക്കുന്നതിനാൽ വലിയ സാമ്പത്തിക പ്രാധാന്യമുള്ള ഒരു തന്ത്രപ്രധാന വിളയായി തണ്ണിമത്തൻ മാറിയിരിക്കുന്നു.
സുസ്ഥിര ഗ്രാമീണ വികസന പദ്ധതികളിലൂടെ തണ്ണിമത്തൻ ഉൽപാദനത്തിെൻറ കാര്യക്ഷമത വർധിപ്പിക്കാനും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും, ഈ വിളയുടെ കൃഷി കൂടുതൽ പ്രോത്സാഹിപ്പിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. കൂടാതെ, രാജ്യത്തെ സീസണൽ ഫലങ്ങളുടെ ഉപഭോഗം വർധിപ്പിക്കുന്നതിനും പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിപണനം കാര്യക്ഷമമാക്കുന്നതിനുമായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പ്രത്യേക കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
വിറ്റാമിനുകളാൽ സമ്പുഷ്ടമായ തണ്ണിമത്തൻ ശരീരത്തിെൻറ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും നിർജലീകരണത്തിൽനിന്ന് സംരക്ഷിക്കാനും സഹായിക്കുമെന്നതിനാൽ സ്വദേശികൾക്കിടയിലും വിദേശികൾക്കിടയിലും ഒരുപോലെ ഈ പഴത്തിന് പ്രിയമേറുകയാണ്.