കണ്ണൂരിൽ പുതിയ സസ്യവർഗം കണ്ടെത്തി ഗവേഷകർ ; പരിസ്ഥിതി പ്രവർത്തകൻ പി.പി. രാജന് ആദരമായി പുതിയ സസ്യത്തിന് പേര് 'ഡൈമേറിയ രാജനിയാന'
പശ്ചിമഘട്ട മലനിരകളിലും ചെങ്കൽ പരപ്പുകളിലും കാണപ്പെടുന്ന നെയ്പ്പുല്ലിന്റെ (Dimeria) സ്പീഷീസിൽപ്പെട്ട പുതിയൊരു സസ്യവർഗം ഗവേഷകർ കണ്ടെത്തി. കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം പഞ്ചായത്തിലെ താമരംകുളങ്ങരയിൽ കണ്ടൽക്കാടുകളോട് ചേർന്നുള്ള ഉപ്പുവെള്ളം കയറുന്ന പൊരൂണി വയലിൽ നിന്നാണ് പുതിയ സസ്യത്തെ തിരിച്ചറിഞ്ഞത്.
'ഡൈമേറിയ രാജനിയാന' (Dimeria rajaniana) എന്നാണ് പുതിയ സസ്യത്തിന് പേര് നൽകിയിരിക്കുന്നത്. പശ്ചിമഘട്ടത്തിലും ചെങ്കൽപ്പാറ പ്രദേശങ്ങളിലുമായി രേഖപ്പെടുത്തിയിട്ടുള്ള 23 ഡൈമേറിയ സ്പീഷീസുകളിൽ നിന്ന് രൂപഘടനയിലും വളരുന്ന ആവാസവ്യവസ്ഥയിലും ഈ സസ്യം വ്യത്യസ്തമാണെന്ന് ഗവേഷകർ വ്യക്തമാക്കി. ആലപ്പുഴയിൽ നിന്ന് നേരത്തെ രേഖപ്പെടുത്തിയ 'ഡൈമേറിയ കോപ്പിയാന' എന്ന സ്പീഷീസിൽ നിന്നും ഈ സസ്യത്തിന് വ്യക്തമായ വ്യത്യാസങ്ങളുണ്ടെന്നും പഠനത്തിൽ പറയുന്നു.
കണ്ണൂർ : പശ്ചിമഘട്ട മലനിരകളിലും ചെങ്കൽ പരപ്പുകളിലും കാണപ്പെടുന്ന നെയ്പ്പുല്ലിന്റെ (Dimeria) സ്പീഷീസിൽപ്പെട്ട പുതിയൊരു സസ്യവർഗം ഗവേഷകർ കണ്ടെത്തി. കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം പഞ്ചായത്തിലെ താമരംകുളങ്ങരയിൽ കണ്ടൽക്കാടുകളോട് ചേർന്നുള്ള ഉപ്പുവെള്ളം കയറുന്ന പൊരൂണി വയലിൽ നിന്നാണ് പുതിയ സസ്യത്തെ തിരിച്ചറിഞ്ഞത്.
'ഡൈമേറിയ രാജനിയാന' (Dimeria rajaniana) എന്നാണ് പുതിയ സസ്യത്തിന് പേര് നൽകിയിരിക്കുന്നത്. പശ്ചിമഘട്ടത്തിലും ചെങ്കൽപ്പാറ പ്രദേശങ്ങളിലുമായി രേഖപ്പെടുത്തിയിട്ടുള്ള 23 ഡൈമേറിയ സ്പീഷീസുകളിൽ നിന്ന് രൂപഘടനയിലും വളരുന്ന ആവാസവ്യവസ്ഥയിലും ഈ സസ്യം വ്യത്യസ്തമാണെന്ന് ഗവേഷകർ വ്യക്തമാക്കി. ആലപ്പുഴയിൽ നിന്ന് നേരത്തെ രേഖപ്പെടുത്തിയ 'ഡൈമേറിയ കോപ്പിയാന' എന്ന സ്പീഷീസിൽ നിന്നും ഈ സസ്യത്തിന് വ്യക്തമായ വ്യത്യാസങ്ങളുണ്ടെന്നും പഠനത്തിൽ പറയുന്നു.
കണ്ടൽക്കാടുകളുടെയും തണ്ണീർത്തടങ്ങളുടെയും ജൈവവൈവിധ്യ സംരക്ഷണത്തിനായി വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന എടാട്ട് താമരംകുളങ്ങര സ്വദേശിയും പരിസ്ഥിതി പ്രവർത്തകനുമായ പി.പി. രാജനോടുള്ള ആദരസൂചകമായാണ് പുതിയ സസ്യത്തിന് 'ഡൈമേറിയ രാജനിയാന' എന്ന പേര് നൽകിയത്.
പുതിയ സസ്യം കണ്ടെത്തിയ പൊരൂണി വയലും സമീപത്തെ കണ്ടൽക്കാടുകളും അനധികൃതമായി നികത്തുന്നതിനെതിരെ പി.പി. രാജൻ നടത്തിയ നിയമപോരാട്ടം ശ്രദ്ധേയമായിരുന്നു. കേരള ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടിയതോടൊപ്പം അത് നടപ്പാക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്റെ പേര് പുതിയ സസ്യത്തിന് നൽകിയതെന്ന് ഗവേഷകസംഘം അറിയിച്ചു.
പയ്യന്നൂർ കോളേജിലെ ഡോ. എം.കെ. രതീഷ് നാരായണൻ, എസ്.എൻ.എം. കോളേജ്, മാലിയങ്കരയിലെ ഡോ. സി.എൻ. സുനിൽ, സിദ്ധാർത്ഥ് എസ്. നായർ, കെ. ചൈത്ര, എം.കെ. ലക്ഷ്മി നന്ദന എന്നിവരടങ്ങിയ ഗവേഷക സംഘമാണ് പുതിയ സസ്യവർഗം കണ്ടെത്തി ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയത്.
കണ്ണൂരിലെ തണ്ണീർത്തട ആവാസവ്യവസ്ഥയിൽ നിന്ന് കണ്ടെത്തിയ ഈ പുതിയ സസ്യവർഗം, കേരളത്തിന്റെ ജൈവവൈവിധ്യ സമ്പത്തിന് കൂടുതൽ കരുത്തേകുന്ന കണ്ടെത്തലായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.