260ൽ അധികം ശിഷ്യർക്ക് ദീക്ഷ നൽകാനൊരുങ്ങി മാതാ അമൃതാനന്ദമയി മഠം. ബ്രഹ്മചാരിണികളും, ബ്രഹ്മചാരികളുമായ ശിഷ്യർക്കാണ് സന്യാസബ്രഹ്മചാര്യ ദീക്ഷകൾ നൽകുന്നത്. അമൃതപുരിയിലെ മഠത്തിന്റെ ആസ്ഥാനത്ത്, മാർച്ച് 13 വെള്ളിയാഴ്ച രാവിലെ 11ന് വൈദിക ചടങ്ങുകളോടെ ബ്രഹ്മചര്യസന്യാസദീക്ഷകൾ നടക്കും. ദീക്ഷാ ചടങ്ങുകൾക്ക് മുതിർന്ന സന്യാസി ശിഷ്യരോടൊപ്പം ശ്രീ മാതാ അമൃതാനന്ദമയി ദേവി നേതൃത്വം നൽകും.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ചടങ്ങിൽവച്ച് ശിഷ്യർക്ക് പുതിയ ദീക്ഷാനാമങ്ങൾ അമ്മ നൽകും. 200ൽ അധികം പേർക്ക് ബ്രഹ്മചര്യ ദീക്ഷയും, അൻപതിലധികം പേർക്ക് സന്യാസ ദീക്ഷയും നൽകും. വർഷങ്ങൾ നീണ്ട ആധ്യാത്മിക പരിശീലനത്തിന് ശേഷമാണ് സന്യാസ ദീക്ഷ നൽകുന്നത്. അമ്മയുടെ ഉപദേശങ്ങളോടൊപ്പം, വിവിധ ഭാരതീയ ദർശനങ്ങളിലും അവഗാഹം നേടിയത്തിനു ശേഷമാണ് ദീക്ഷ നൽകുന്നത്. ഭാരതീയരും, വിദേശികളുമായ ബ്രഹ്മചാരിബ്രഹ്മചാരിണി ശിഷ്യർ ദീക്ഷാചടങ്ങുകൾക്കായി തയ്യാറെടുക്കുകയാണ്. 22 വർഷങ്ങൾക്ക് ശേഷമാണ് മഠത്തിൽ ദീക്ഷാ ചടങ്ങുകൾ നടക്കുന്നത്.
ആദി ശങ്കരാചാര്യരാൽ സ്ഥാപിതമായ ദശനാമി സമ്പ്രദായത്തിൽ, 'പുരി' പരമ്പരയുടെ ഭാഗമാണ് മാതാ അമൃതാനന്ദമയി മഠം. 1989 ൽ സന്യാസദീക്ഷ ലഭിച്ച സ്വാമി അമൃതസ്വരൂപാനന്ദ പുരിയാണ് അമ്മയുടെ പ്രഥമ സന്യാസി ശിഷ്യൻ. തുടർന്ന് ഭാരതീയരും, വിദേശികളുമടങ്ങുന്ന ശിഷ്യർക്ക് സന്യാസ ദീക്ഷ ലഭിച്ചു. സന്യാസിസന്യാസിനിമാർ കാവി വസ്ത്രമാണ് ധരിക്കുക, ത്യാഗത്തിന്റെ പ്രതീകമായ അഗ്നിയെയാണ് കാവിവസ്ത്രം പ്രതിനിധാനം ചെയ്യുന്നത്. സന്യാസിമാരെക്കൂടാതെ 'ചൈതന്യ' എന്നവസാനിക്കുന്ന ദീക്ഷാനാമത്തോടെ ബ്രഹ്മചാരി, ബ്രഹ്മചാരിണികൾക്കും അമ്മ ദീക്ഷ നൽകിയിട്ടുണ്ട്. ഇവർ മഞ്ഞവസ്ത്രമാണ് ധരിക്കുക.
സന്യാസ ദീക്ഷയ്ക്ക് മുന്നോടിയായി തന്റെ കർമ്മങ്ങളെല്ലാം പൂർത്തിയാക്കി, ബന്ധുജനങ്ങൾക്കും, വേണ്ടപ്പെട്ടവർക്കും, ഒടുവിൽ തനിക്കുവേണ്ടി തർപ്പണം മുതലായ മരണാന്തരകർമ്മങ്ങൾ ചെയ്യുന്നു. പിന്നീട് വിരാജാഹോമം ചെയ്ത് ബ്രഹ്മചര്യത്തിന്റെ ചിഹ്നങ്ങളായ ശിഖ(കുടുമ), യജ്ഞോപവീതം(പൂണൂൽ) മുതലായവയൊക്കെ ഉപേക്ഷിച്ച് സന്യാസ ദീക്ഷ സ്വീകരിച്ച് കാഷായവസ്ത്രം ധരിക്കുന്നു. അതോടെ മഹാ ഋഷിമാരുടെ കണ്ണിയറ്റാത്ത പരമ്പരയുടെ ഭാഗമായിതത്തീരുന്നു. "ആത്മനോ മോക്ഷാർത്ഥം "എന്ന വൈദികദർശനം അനുസരിച്ച് ആത്മാവിന്റെ മോക്ഷത്തിനും, ലോകത്തിന്റെ മുഴുവൻ നന്മയ്ക്കും വേണ്ടി ശിഷ്ടകാലം ഉപയോഗപ്പെടുത്തുന്നു.
കോവിഡ് 19(കൊറോണ വയറസ്) ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെയും, ലോകാരോഗ്യ സംഘടനയുടെയും പെരുമാറ്റചട്ടം നിലവിലുള്ളതിനാൽ, പൊതുജനാരോഗ്യത്തെ മുൻനിർത്തി സന്ദർശകനിയന്ത്രണം തുടരാൻ ആശ്രമം നിർബന്ധിതമായിരിക്കുകയാണ്. അതുകൊണ്ടു പൊതുപരിപാടിയായല്ല ആശ്രമ അന്തേവാസികൾ മാത്രം പങ്കെടുക്കരീതിയിലാണ് ദീക്ഷാ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.