ലഖിംപൂര്‍ ഖേരി കര്‍ഷകക്കൊല കേസ് പ്രതി ആശിഷ് മിശ്ര ആശുപത്രിയില്‍
ലഖിംപൂര്‍ ഖേരി കര്‍ഷകക്കൊല കേസ് പ്രതി ആശിഷ് മിശ്ര ആശുപത്രിയില്‍.ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.
ഞായറാഴ്ച രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശിഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സുരക്ഷ ചുമതലക്കായി ആശുപത്രിയില്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചതായും അവര്‍ പറഞ്ഞു.
ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആശിഷ് മിശ്രയെ ആശുപത്രിയിലേക്ക് മാറ്റിയത്.രണ്ടാമത്തെ രക്ത പരിശോധനയില്‍ ഡെങ്കിപ്പനി സ്ഥിരീകരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ജില്ല ആശുപത്രിയിലെത്തിയ ആശിഷ് മിശ്രയുടെ രക്തസാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു. പരിശോധന ഫലം ലഭിച്ചിട്ടില്ല.
‘മൂന്നാമത്തെ പരിശോധനക്കായി ആശിഷ് മിശ്രയുടെ രക്തസാമ്പിളുകള്‍ ശേഖരിക്കുകയും പരിശോധനക്ക് അയക്കുകയും ചെയ്തു. പരിശോധന ഫലം വന്നിട്ടില്ല. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ തുടര്‍ നടപടികള്‍ തീരുമാനിക്കും’ -ലഖിംപൂര്‍ ഖേരി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ശൈലേഷ് ഭത്നഗര്‍ പറഞ്ഞു.
വെള്ളിയാഴച് പ്രദേശിക കോടതി ആശിഷ് മിശ്രയെയും പ്രതികളായ മറ്റു മൂന്നുപേരെയും രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ആശിഷ് മിശ്രയുടെ സുഹൃത്ത് അങ്കിത് ദാസ്, ഡ്രൈവര്‍ ശേഖര്‍ ഭാരതി, ലത്തീഫ് എന്നിവരാണ് മറ്റു പ്രതികള്‍. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അഖിലേഷ് ദാസിന്റെ അടുത്ത ബന്ധുവാണ് അങ്കിത്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് ലഖിംപൂര്‍ ഖേരി സംഭവത്തിന്റെ അന്വേഷണം. ശനിയാഴ്ച വൈകിട്ട് അന്വേഷണ സംഘം ആശിഷിനെ ജയിലിലേക്ക് മാറ്റിയിരുന്നു. രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡി കഴിഞ്ഞതിന് ശേഷമാണ് ജയിലിലേക്ക് മാറ്റിയത്.
‘മൂന്നുദിവസമായി ആശിഷിന് പനി ബാധിച്ചിരുന്നു. കഴിഞ്ഞദിവസം രക്തസാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. ആശിഷിന്റെ റിപ്പോര്‍ട്ട് ലഭിച്ചതോടെ സമയപരിധി അവസാനിക്കുന്നതിന് മുൻപേ ജയിലിലേക്ക് മാറ്റി’ -ആശിഷിന്റെ അഭിഭാഷകന്‍ അവദേശ് കുമാര്‍ സിങ് പറഞ്ഞു.
ഒക്ടോബര്‍ ആദ്യമായിരുന്നു ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൊല. പ്രതിഷേധവുമായെത്തിയ കര്‍ഷകര്‍ക്ക് നേരെ ആശിഷ് മിശ്രയും സുഹൃത്തുക്കളും വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. സംഭവത്തില്‍ നാലു കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. വന്‍ പ്രതിഷേധങ്ങള്‍ക്ക് ഒടുവിലായിരുന്നു ആശിഷ് മിശ്രയുടെ അറസ്റ്റ്.
The post ലഖിംപൂര്‍ ഖേരി കര്‍ഷകക്കൊല കേസ് പ്രതി ആശിഷ് മിശ്ര ആശുപത്രിയില്‍ first appeared on Keralaonlinenews.