ചാലക്കുടിയിൽ മെഡിക്കല്‍ ഷോപ്പുകള്‍ കുത്തിത്തുറന്ന് പണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍
തൃശൂര്‍ : ചാലക്കുടിയിലെ വിവിധ മെഡിക്കല്‍ ഷോപ്പുകള്‍ കുത്തിത്തുറന്ന് പണം കവര്‍ന്ന കേസിലെ പ്രതിയെ ചാലക്കുടി പോലീസ് പിടികൂടി. ആലുവ തോട്ടുമുഖം മഹിളാലയത്തിന് സമീപം പള്ളിക്കുന്നത്ത് വീട്ടില്‍ സിദ്ദിഖ്(52) ആണ് അറസ്റ്റിലായത്.
എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലായി നൂറിലധികം മോഷണ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 26ന് ആനമല ജങ്ഷനിലെ അന്ന മെഡിക്കല്‍ ഷോപ്പിന്റെ ഷട്ടര്‍ തകര്‍ത്ത് മേശയില്‍ സൂക്ഷിച്ചിരുന്ന 60,000 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
ഇവിടത്തെ സി.സി.ടിവിയില്‍ പ്രതിയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
മോഷണക്കേസില്‍ ജയില്‍ മോചിതനായ പ്രതി ഈയടുത്താണ് പുറത്തിറങ്ങിയത്. നഗരസഭാ ബസ് സ്റ്റാന്‍ഡിലെ രണ്ട് മെഡിക്കല്‍ ഷോപ്പുകളിലും മോഷണം നടത്തിയിരുന്നതായി പ്രതി സമ്മതിച്ചു. പ്രതിയെ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോയി.